ബെംഗളൂരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടൽ. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംഭവം നടന്ന് നാലാം ദിവസവും അർജുനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.
ഏറ്റവും ഒടുവിൽ റിങ് ചെയ്‌ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങൾ എത്രയുംപെട്ടെന്ന് നൽകാമെന്ന് പോലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പോലീസിനും അഗ്‌നിശമ സേനയ്‌ക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ഷിരൂരിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അർജുൻ ലോറിയിൽ പോയത്. തിങ്കളാഴ്‌ചയാണ് അർജുൻ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തടി കയറ്റി വരികയായിരുന്ന ലോറി ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കുടുങ്ങുകയായിരുന്നു. മണ്ണിനടിയിൽ അർജുനടക്കം 15 പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
16ആം തീയതിയാണ് സംഭവം. അന്ന് രാവിലെ ഒമ്പത് മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് അർജുൻ വണ്ടിയിൽ ഉറങ്ങുകയായിരുന്നോ അതോ വണ്ടി അവിടെ വെച്ച് എവിടെയെങ്കിലും പോയതാണോ എന്നറിയില്ല. അന്ന് 11 മണിക്ക് ശേഷം അർജുന്റെ അമ്മ വിളിക്കുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.
സാധാരണ 11 മണിയോടെ അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു വരുന്നതാണ്. അന്ന് പുലർച്ചെ വിളിച്ചപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞത്. സാധാരണ ഗതിയിൽ ലോറി എവിടെയാണ് എന്നറിയാൻ ജിപിഎസ് പരിശോധിക്കാറുണ്ട്. അന്നും അങ്ങനെ ചെയ്‌തപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ സ്‌ഥലത്താണ് ലോറിയുള്ളതെന്ന് മനസിലായത്. ഇപ്പോഴും മണ്ണിനടിയിലാണ് ലോറിയുടെ ജിപിഎസ് കാണിക്കുന്നത്.
അപകടം ഉണ്ടായതിന് പിന്നാലെ രണ്ടു ദിവസമായി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ, ഇന്നലെ അർജുന്റെ ഭാര്യ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്‌തിരുന്നു. പക്ഷേ, ഫോൺ എടുത്തില്ല. പിന്നെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്. അത്യാധുനിക ലോറിയിലാണ് അർജുൻ പോയതെന്നും ലോറിയുടെ എൻജിൻ ഇന്നലെ രാത്രിവരെ ഓണായിരുന്നുവെന്നും ഭാരത് ബെൻസ് കമ്പനി വീട്ടുകാരെ അറിയിച്ചു.
അർജുനെ കണ്ടെത്താൻ കേരള സർക്കാരും പ്രതിപക്ഷവും സമ്മർദ്ദം ശക്‌തമാക്കിയതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകിയത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ, എംകെ രാഘവൻ എംപി, കെസി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിഡി സതീശനും കെസി വേണുഗോപാലും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ച് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു.
Most Read| വടക്കൻ കേരളത്തിൽ മഴ ശക്‌തം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്








































