കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടക്കും. അതിനിടെ, ബിജെപിയുടെ വനിതാ സംഘടനകൾ മമതയുടെ രാജി ആവശ്യപ്പെട്ടും ഇന്ന് പ്രതിഷേധിക്കും.
അടുത്ത ഞായറാഴ്‌ചക്കകം വനിതാ ഡോക്‌ടറുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മമത ബാനർജി സിബിഐയോട് ആവശ്യപ്പെട്ടു. സോഷ്യലിസ്‌റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്‌റ്റ്) 12 മണിക്കൂർ പണിമുടക്കിനും ഇന്ന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. കൊൽക്കത്ത മെട്രോ റെയിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സിപിഎമ്മും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്‌തു. ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലിനെ അറസ്‌റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു. കേസിൽ അഞ്ചു വനിതാ ഡോക്‌ടർമാരെയും ആശുപത്രി ജീവനക്കാരെയും സിബിഐ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഫൊറൻസിക് സംഘം ഇന്ന് ആശുപത്രിയിൽ വിശദമായ പരിശോധന നടത്തും.
നാളെ രാവിലെ മുതൽ 24 മണിക്കൂർ സമരത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്‌തു. കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ വനിതാ ഡോക്‌ടർമാർ ഇന്ന് പണിമുടക്കും. ഡ്യൂട്ടിയും ഒപിയും ബഹിഷ്‌ക്കരിച്ചായിരിക്കും പണിമുടക്ക്. കേസിൽ ഒന്നിലേറെ പ്രതികൾ ഉണ്ടോയെന്നാണ് സംശയം ഉയരുന്നത്. കൊല്ലപ്പെട്ട വനിതാ ഡോക്‌ടറുടെ മാതാപിതാക്കൾ ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
അറസ്‌റ്റിലായ പ്രതി സഞ്‌ജയ് റോയിക്ക് പുറമെ ആരെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളിയാണോ എന്നായിരിക്കും സിബിഐ പ്രധാനമായും അന്വേഷിക്കുക. എന്തുകൊണ്ട് ആദ്യം ആത്‍മഹത്യ ആയി റിപ്പോർട് ചെയ്യപ്പെട്ടു, കോളേജ് അധികൃതർക്ക് സംഭവത്തിൽ പങ്കുണ്ടോ, കൊലപാതകത്തിന് ശേഷം എന്തുകൊണ്ട് അധികൃതർ നേരിട്ട് പരാതി നൽകിയില്ല തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കും.
കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി