വയനാട്ടിലെ ഉരുളെടുത്തതാണ് ശ്രുതിയുടെ ഉറ്റവരെയും ഉടയവരെയും എല്ലാം. നെഞ്ചുനീറി കരൾ പിടഞ്ഞ് കണ്ണിമ ചിമ്മാതെ ദുരിതാശ്വാസ ക്യമ്പിലിരുന്ന് ശ്രുതി ഇപ്പോഴും ആ നടുക്കുന്ന ദുരന്തം ഓർത്തെടുക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് അനാഥയായതാണ് ശ്രുതി. ഉരുൾപൊട്ടൽ ശ്രുതിയുടെ കുടുംബത്തെ തുടച്ചുനീക്കി. അച്ഛനും അമ്മയും അനുജത്തിയും പുത്തൻ വീടുമെല്ലാം ഒലിച്ചുപോയി.
വല്യച്ചനും വല്യമ്മയും ഉൾപ്പടെ ഒമ്പത് പേരെയാണ് ശ്രുതിക്ക് ദുരന്തത്തിൽ നഷ്‌ടമായത്. കോഴിക്കോട് ജോലി സ്‌ഥലത്ത് ആയിരുന്നതിനാൽ ശ്രുതി മാത്രം ജീവനോടെ ശേഷിച്ചു. ദുരന്തവിവരം അറിഞ്ഞ് വീട്ടിലേക്കോടിയെത്തിയ ശ്രുതി കണ്ടത് വീടിരുന്ന സ്‌ഥലത്ത് ഉരുൾപൊട്ടലിൽ അവശേഷിച്ച ഒരു കല്ല് മാത്രമാണ്.
മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ ശ്രുതിക്ക് ഇപ്പോൾ പ്രതിശ്രുത വരൻ ജെൻസൻ മാത്രമാണ് കൂട്ടിനുള്ളത്. അമ്പലവയൽ സ്വദേശി ജെൻസനും ശ്രുതിയും ദീർഘനാളായി പ്രണയത്തിൽ ആയിരുന്നു. ഒടുവിൽ വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ ഒരു മാസം മുമ്പാണ് ഇരുവരുടെയും വിവാഹ നിശ്‌ചയം നടന്നത്. ഒപ്പം പുതിയ വീടിന്റെ പാലുകാച്ചിലും നടന്നു.
കുടുംബം സന്തോഷത്തിന്റെ നാളുകളിലേക്ക് എത്തിയപ്പോഴാണ് ദുരന്തം ഇവരെ കവർന്നെടുത്തത്. എല്ലാം നഷ്‌ടപ്പെട്ട ശ്രുതിക്ക് ഇന്ന് ജെൻസൻ മാത്രമാണ് ആശ്രയം. ദുരിതാശ്വാസ ക്യാമ്പിൽ ജെൻസനും ശ്രുതിക്കൊപ്പം ഉണ്ട്. തിങ്കളാഴ്‌ച ശ്രുതി ബന്ധുവായ ചേച്ചിയുടെ വീട്ടിലേക്ക് താമസം മാറി. ചേച്ചിയുടെ വീടും ഉരുൾപൊട്ടലിൽ തകർന്നതിനാൽ ഇവർ കൽപ്പറ്റയിൽ വാടകയ്‌ക്ക് വീട് കണ്ടെത്തി. ഈ വീട്ടിലേക്കാണ് ശ്രുതിയും മാറിയത്.
കൂലിപ്പണിയായിരുന്നു ശ്രുതിയുടെ അച്ഛൻ ശിവണ്ണന്. ഒരായുസ് മുഴുവൻ സമ്പാദിച്ച സമ്പാദ്യമെല്ലാം കൂട്ടിവെച്ചാണ് വീട് പണിതത്. അമ്മ സബിത സെയിൽസ് വുമണായിരുന്നു. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിലെ ബിരുദ വിദ്യാർഥി ആയിരുന്നു അനുജത്തി ശ്രേയ. അനുജത്തിയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് കാണാനായത്.
ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്‌ചയിച്ചിരുന്നത്. പിന്നീട് സെപ്‌തംബറിലേക്ക് മാറ്റി. ശ്രുതിയെ കൈവിടില്ലെന്നും ജീവിതത്തിൽ എന്നും കൂട്ടായി ഒപ്പമുണ്ടാകുമെന്നും ജെൻസൻ പറഞ്ഞു. വിവാഹം ചെറിയ ചടങ്ങായി നടത്തി ശ്രുതിയെ കൂടെകൊണ്ടുപോകാനാണ് ജെൻസന്റെ തീരുമാനം. വിവാഹത്തിന് വേണ്ടി നാലര ലക്ഷം രൂപയും 15 പവനും സ്വരുക്കൂട്ടി വെച്ചിരുന്നു. അതും മണ്ണിൽ എവിടെയോ പോയി. ഉറ്റവർ ഉരുളിൽ ഒഴുകി പോയതിന്റെ നടുക്കുന്ന ഓർമ ശ്രുതിയെ ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്.
Most Read| പ്രധാനമന്ത്രി യുക്രൈനിലേക്ക്; പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം കീവിലെത്തും