മലപ്പുറം: വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർ ചിത്രം സാമൂഹിക മാദ്ധ്യമത്തിൽ നിന്ന് ഒഴിവാക്കി നിലമ്പൂർ എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് കവർചിത്രമായി ഉണ്ടായിരുന്നത്. ഇതിന് പകരം ജനങ്ങളോടൊപ്പം ഇടപഴകുന്ന ചിത്രമാണ് പുതിയതായി ഇട്ടത്.
എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരാതി പറഞ്ഞ അൻവറിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് നടപടി. പി ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരുതരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, മാതൃകാപരമായ പ്രവർത്തനമാണ് ശശി നടത്തുന്നതെന്നാണ് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്.
അന്വേഷണം പൂർത്തിയാകുന്നത് വരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും പറഞ്ഞു. കോൺഗ്രസ് പശ്‌ചാത്തലമുള്ള ആളാണ് അൻവർ എന്ന് പറഞ്ഞ മുഖ്യമന്ത്രി, അൻവറിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നൽകിയിരുന്നു. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ട് മാദ്ധ്യമങ്ങളെ കണ്ടതിൽ കടുത്ത അതൃപ്‌തിയും പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനേയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഇതോടെ, പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഇന്നയിച്ച ആരോപണങ്ങളിൽ പരസ്യ പ്രസ്‌താവന അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ പിവി അൻവർ വ്യക്‌തമാക്കിയിരുന്നു.
Most Read| അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ട്