
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രജിസ്‌റ്റർ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ല. പ്രതിഷേധമുണ്ടാകുമ്പോൾ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാൽ ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളിൽ നിയമനടപടികൾ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഓർമിപ്പിച്ചു.
2017ല്‍ പറവൂരില്‍ വെച്ചാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇതിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിധി.
MOST READ | തൊണ്ടിമുതൽ കേസിൽ ആന്റണി രാജു വിചാരണ നേരിടണം