എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. കൊലയ്‌ക്ക് പിന്നിൽ ദുർമന്ത്രവാദമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്‌റ്റിലായ അനിതയുടെ മൊഴിയിലുള്ള വൈരുധ്യമാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
ദുർമന്ത്രവാദ സാധ്യതയെ കുറിച്ച് അവ്യക്‌തമായ സംശയം നിലനിൽക്കുന്നുണ്ടെന്നും, നിലവിൽ കേസിൽ ഒരു പ്രതി മാത്രമാണെന്നാണ് നിഗമനമെന്നും പോലീസ് പറയുന്നു. നെല്ലിക്കുഴിയിൽ സ്‌ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറു വയസുകാരിയായ മകൾ മുസ്‌കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അജാസ് ഖാന്റെ രണ്ടാം ഭാര്യ നിഷയെന്ന് വിളിക്കുന്ന അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നതെന്നാണ് പോലീസ് കണ്ടെത്തൽ. പിന്നാലെ, അനിഷയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അജാസ് ഖാന് ആദ്യ ഭാര്യയിലുണ്ടായ കുട്ടിയാണ് മുസ്‌കാൻ. അറസ്‌റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പോലീസിന് നൽകുന്നത്. അജാസ് ഖാനും പോലീസ് കസ്‌റ്റഡിയിൽ തുടരുകയാണ്.
അനീഷയ്‌ക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. അടുത്തിടെ അജാസ് ഖാനിൽ നിന്ന് നിഷ വീണ്ടും ഗർഭിണിയായി. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്‌കാൻ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് അനിഷ ആദ്യം നൽകിയ മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ദുർമന്ത്രവാദത്തിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്.
രാവിലെ കുട്ടി അനങ്ങുന്നില്ലെന്ന് പറഞ്ഞാണ് നിഷ അയൽവീട്ടിൽ വന്ന് വിവരം പറയുന്നതെന്ന് വാർഡ് മെമ്പർ ടിഒ അസീസ് പറഞ്ഞു. അയൽക്കാരാണ് തന്നെ വിവരം അറിയിച്ചത്. ഉടൻ പോലീസിനെ അറിയിച്ചു. ഭാര്യയ്‌ക്ക് എന്തൊക്കെയോ ബാധ ഉണ്ടെന്നാണ് അജാസ് പറഞ്ഞത്. രാത്രി തന്റെ കൂടെ ഭക്ഷണം കഴിച്ച് കുട്ടികൾ ഉറങ്ങാൻ കിടന്നതാണ്. താനും ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നിരുന്നതെന്നും രാത്രി പത്തരയോടെ ജോലി സ്‌ഥലത്തേക്ക് പോയെന്നുമാണ് അജാസ് പറഞ്ഞത്. ഭാര്യയ്‌ക്ക് ബാധയുണ്ട്, അതുകൊണ്ട് പലരീതിയിൽ അവൾ പ്രതികരിക്കുമെന്നും അജാസ് പറഞ്ഞിരുന്നുവെന്നും മെമ്പർ വ്യക്‌തമാക്കി.
ഇതോടെയാണ്, ദുർമന്ത്രവാദ സാധ്യതയിലേക്ക് പോലീസിനെ എത്തിച്ചത്. അതേസമയം, അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് സൂചന. വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്‌തത വരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല






































