പാരിസ്: നിർമിത ബുദ്ധിയുടെ (എഐ) വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാരിസിൽ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം. എക്‌സ് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”എഐ ആക്ഷൻ ഉച്ചകോടിക്കിടെ പാരിസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താനായതിൽ സന്തോഷമുണ്ട്. ഇന്ത്യക്ക് എഐ കൊണ്ടുവരുന്ന അവിശ്വസനീയമായ അവസരങ്ങളെ കുറിച്ചും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ഗൂഗിളുമായി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്‌തു”- പിച്ചൈ പറഞ്ഞു.
രാജ്യത്തെ ഡിജിറ്റൽ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് ഗൂഗിളും ഇന്ത്യയും തമ്മിലുള്ള സഹകരണ സാധ്യതയും പിച്ചൈ ചൂണ്ടിക്കാട്ടി. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് നിർമിത ബുദ്ധിയെന്ന് ഉച്ചകോടിയിൽ സംസാരിക്കവെ സുന്ദർ പിച്ചൈ പറഞ്ഞിരുന്നു. എഐയെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തതാണ് ഏറ്റവും വലിയ അപകടം. എഐ വികസനത്തിനായി ഗൂഗിൾ 7500 കോടി ഡോളർ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എഐയുടെ സാധ്യതകൾ മനസിലാക്കുന്നതിനൊപ്പം തന്നെ പരിമിതികളെ കുറിച്ചും വ്യക്‌തമായ ബോധം വേണം. കൃത്യത സംബന്ധിച്ച പ്രശ്‌നങ്ങൾ, ദുരുപയോഗ സാധ്യതകൾ, ഡിജിറ്റൽ ഡിവൈഡിലൂടെ വരുന്ന അപകടങ്ങൾ എന്നിവ ശ്രദ്ധിക്കണമെന്നും ഗൂഗിൾ സിഇഒ മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്