തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡെൽഹിയിലെ പ്രതിനിധി കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ. പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ. ബുധനാഴ്‌ച ചേർന്ന സബ്‌ജക്‌ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ചുലക്ഷം രൂപയായിരുന്നു സംസ്‌ഥാന ബജറ്റിൽ കെവി തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞവർഷം 6.31 ലക്ഷം രൂപ ചിലവായതിനാൽ അഞ്ചുലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോകോൾ വിഭാഗം ശുപാർശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തിൽ പ്രതിവർഷം ലക്ഷങ്ങൾ കെവി തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രാബത്ത ഇരട്ടിയാക്കാനുള്ള നിർദ്ദേശം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞു സിപിഎമ്മിനൊപ്പം ചേർന്ന കെവി തോമസിനെ 2023 ജനുവരിയിലാണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയോഗിച്ചത്. അഞ്ചു ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്‌റ്റാഫിലുള്ളത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്‌റ്റന്റ് ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെയാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 12.50 ലക്ഷം രൂപ കെവി തോമസിന് ഓണറേറിയം നൽകിയതും വിവാദത്തിനിടയാക്കിയിരുന്നു. കാബിനറ്റ് റാങ്ക് നൽകിയുള്ള കെവി തോമസിന്റെ നിയമനം അനാവശ്യ ചിലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയർത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ചെയർമാന്റെ ശമ്പള സ്‌കെയിൽ ജില്ലാ ജഡ്‌ജിമാരുടെ പരമാവധി സൂപ്പർ ടൈം സ്‌കെയിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്‌ജിമാരുടെ പരമാവധി സെലക്ഷൻ ഗ്രേഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ