തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ രാഷ്‌ട്രീയ വിവാദമായതിന് പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്. ഡിഎംഇയാണ് നോട്ടീസ് നൽകിയത്. ഹാരിസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ, വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നടപടി വൈകിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് സാമൂഹിക മാദ്ധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തൽ സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിനായി സർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിക്കുകയും ചെയ്‌തു.
ഡോക്‌ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണ് സമിതി റിപ്പോർട് നൽകിയത്. സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്‌ത്രക്രിയകൾ നിരന്തരം മാറ്റിവയ്‌ക്കുകയാണെന്നായിരുന്നു ഡോ. ഹാരിസ് ഹസൻ വെളിപ്പെടുത്തിയത്. സർക്കാർ സംവിധാനങ്ങളിലെ വീഴ്‌ചയെ കുറിച്ച് സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഹാരിസ് തുറന്നടിച്ചത്. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ചു വിട്ടോട്ടെ എന്നായിരുന്നു ഡോക്‌ടറുടെ വൈകാരിക കുറിപ്പ്.
കുറിപ്പ് വിവാദമായതിന് പിന്നാലെ അദ്ദേഹം പോസ്‌റ്റ് പിൻവലിച്ചിരുന്നു. പരിമിതികളാണ് ചുറ്റുമെന്നും ഓരോരുത്തർക്കും തന്നാൽ കഴിയാവുന്ന തരത്തിൽ പരമാവധി ചികിൽസ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പോസ്‌റ്റ് പിൻവലിച്ചതായി പറയുന്ന കുറിപ്പിൽ വ്യക്‌തമാക്കിയിരുന്നു.
Most Read| ഇറാനിൽ നിന്ന് എണ്ണ വാങ്ങി; 6 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്