ശബരിമല: സന്നിധാനത്ത് നിയന്ത്രണം കർശനമാക്കിയതോടെ തിരക്ക് നിയന്ത്രണ വിധേയമായി. പാളിച്ചകൾ ഇനിയും ഉണ്ടാകാതിരിക്കാൻ തീർഥാടകരെ നിലയ്‌ക്കലിൽ തടഞ്ഞുനിർത്തി നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്‌ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിവിട്ടു.
അതിലെ തീർഥാടകരോട് വിശ്രമിച്ചു പതുക്കെ മാത്രം പമ്പയിലേക്ക് പോകാനാണ് പോലീസ് പറഞ്ഞത്. എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരിൽ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. രണ്ടാം സംഘം ഇന്ന് രാത്രിയോടെ എത്തുമെന്നാണ് വിവരം. പമ്പ- നിലയ്‌ക്കൽ റൂട്ടിൽ ഭൂരിപക്ഷവും കെഎസ്ആർടിസി മാത്രമാക്കി.
പമ്പയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മിനിറ്റിൽ മൂന്ന് മുതൽ അഞ്ചുവരെ ബസുകൾ അയച്ച സ്‌ഥാനത്ത് ഇന്ന് നിയന്ത്രിച്ച് മാത്രമാണ് ബസുകൾ പോകാൻ അനുവദിക്കുന്നത്. അതേസമയം, ദർശനം കഴിഞ്ഞ് പമ്പയിൽ എത്തിയ തീർഥാടകരെ നിലയ്‌ക്കലിൽ എത്തിക്കാൻ നിരനിരയായി ബസുകൾ കാത്തുകിടക്കുകയാണ്. തീർഥാടകർ കയറിയാൽ അപ്പോൾ തന്നെ ബസ് വിട്ടുപോകും.
ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ ഉണ്ടായിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലർച്ചെ മൂന്നിന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവർക്ക് ദർശനത്തിന് അവസരം നൽകി. എരുമേലി-പമ്പ പാതയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് ഇന്നലെ തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയിൽ വാഹനങ്ങൾ തടഞ്ഞിട്ടില്ല.
പതിനെട്ടാംപടി കയറാനുള്ള ക്യൂ നിലവിൽ ശരംകുത്തി വരെ മാത്രമാണ്. സന്നിധാനവും പമ്പയും പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലിലേക്ക് പോകാൻ ആരെയും അനുവദിക്കില്ല. തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് 20,000 പേർക്ക് മാത്രമാക്കും.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































