ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്‌ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു. വിങ് കമാൻഡർ തേജേശ്വർ സിങ് വിമാനം പറത്തുമെന്നായിരുന്നു ആദ്യം അറിയിപ്പ് ഉണ്ടായിരുന്നത്. അപകട സമയത്ത് ഇദ്ദേഹം തന്നെയാണോ വിമാനം പറത്തിയിരുന്നതെന്ന് ഔദ്യോഗിക വിവരം പുറത്ത് വരുന്നതേയുള്ളൂ. എയർ ഷോയിൽ പ്രാദേശിക സമയം 2.15ന് ആണ് ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് ടേക്ക് ഓഫ് ചെയ്‌തത്.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധ വിമാനം. പൈലറ്റായി ഒരാൾ മാത്രമുള്ള സിംഗിൾ എൻജിൻ, ലൈറ്റ് വെയ്റ്റ് യുദ്ധവിമാനമാണിത്. എട്ടുമിനിറ്റ് നേരത്തെ പ്രകടനമാണ് തേജസിന് നിശ്‌ചയിച്ചിരുന്നത്. ഇതുപ്രകാരം വിമാനം രണ്ടുതവണ റോൾ ഓവർ ചെയ്‌തു (കരണം മറിഞ്ഞു). മൂന്നാമത്തേതിന് ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് പുറത്തേക്ക് നീങ്ങി അതിവേഗം നിലത്തേക്ക് പതിക്കുകയായിരുന്നു.
വീണതിന് പിന്നാലെ വലിയ തീഗോളമായി വിമാനം മാറി. ദുബായ് വേൾഡ് സെന്ററിലെ അൽ മക്‌തൂം ഇന്റർനാഷണൽ എയർപോർട്ടിലാണ് ഈമാസം 17 മുതൽ അഭ്യാസപ്രകടനങ്ങൾ തുടങ്ങിയത്. എയർ ഷോയുടെ അവസാന ദിവസമാണ് ഇന്ന്. ആകാശത്ത് പ്രകടനം നടത്തുമ്പോൾ വിമാനത്തിന് മറ്റു പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. താഴെ വീണതിന് ശേഷമാണ് കത്തിയമർന്നത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































