തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച സ്‌കിൻ ബാങ്ക് പ്രവർത്തനം തുടങ്ങി. തിങ്കളാഴ്‌ച മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറയ്‌ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ ചർമം ദാനം ചെയ്‌തതോടെയാണ് സ്‌കിൻ ബാങ്കിൽ ആദ്യ ചർമം ലഭിച്ചത്. ഷിബുവിന്റെ ചർമത്തിന്റെ സംസ്‌കരണ പ്രക്രിയകൾ ആരംഭിച്ചു.
മൂന്നുമാസം മുൻപ് ഉൽഘാടനം നടത്തിയ സ്‌കിൻ ബാങ്കിൽ ചർമം ലഭിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച ഷിബുവിന്റെ ഹൃദയം ഉൾപ്പടെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്‌തത്. ഏക മകൻ മരിച്ച വേദനയിലും ഷിബുവിന്റെ അമ്മ എടുത്ത തീരുമാനമാണ് ഏഴ് ജീവൻ രക്ഷിച്ചത്.
ചർമം കൂടാതെ ഷിബുവിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, നേത്രപടലങ്ങൾ എന്നിങ്ങനെ ഏഴ് അവയവങ്ങളാണ് വിവിധ ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നവർക്ക് പുതുജീവൻ നൽകിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ശസ്‌ത്രക്രിയയിൽ ഷിബുവിന്റെ ഹൃദയം നേപ്പാളി പെൺകുട്ടിയിൽ മിടിച്ചു തുടങ്ങി.
പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് സ്‌കിൻ ബാങ്കിൽ ചർമം സംരക്ഷിക്കുന്നത്. മൂന്നാഴ്‌ചത്തെ രാസ-സംസ്‌കരണ പ്രക്രിയകൾക്ക് ശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്‌ളാസ്‌റ്റിക് സർജറി, മറ്റു നൂതന സാങ്കേതിക വിദ്യകൾ എന്നിവയിലൂടെ ചർമം വെച്ചുപിടിപ്പിക്കും. പുതിയ ചർമം പരിക്കേറ്റ ഭാഗത്ത് കവചം നൽകും. അണുബാധ, വേദന, ധാതു-ലവണ നഷ്‌ടങ്ങൾ എന്നിവ കുറയ്‌ക്കാനും സാധിക്കും.
അപകടത്താലും പൊള്ളലേറ്റും ചർമം നഷ്‌ടപ്പെട്ടവർക്ക് ലോകോത്തര ചികിൽസ ഉറപ്പുവരുത്താനാണ് സ്‌കിൻ ബാങ്ക് സജ്‌ജമാക്കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 6.75 കോടി ചെലവഴിച്ചാണ് ബേൺസ് യൂണിറ്റിനൊപ്പം സ്‌കിൻ ബാങ്ക് സ്‌ഥാപിച്ചത്. മുഖ്യമന്ത്രിയാണ് ഉൽഘാടനം നിർവഹിച്ചത്. കോട്ടയം മെഡിക്കൻ കോളേജിലും സ്‌കിൻ ബാങ്ക് സ്‌ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































