കണ്ണൂർ: പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെയും ബിജെപി പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
വീടിന്റെ ജനൽച്ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ എറിഞ്ഞു തകർത്തു. സമീപത്തെ ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
രണ്ട് ബിജെപി പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ആദിത്യൻ, വൈശാഖ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ഇവർക്ക് ക്ഷേത്ര പരിസരത്ത് വെച്ച് മർദ്ദനമേറ്റെന്നും പരാതിയുണ്ട്. സംഘർഷം വ്യാപിച്ചതോടെ അക്രമ സ്‌ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുവെട്ടി, പാനുണ്ട മേഖലകളിൽ സംഘർഷമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയാണ് ക്ഷേത്ര പരിസരത്ത് ഉണ്ടായതെന്നാണ് കരുതുന്നത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തദ്ദേഹ തിരഞ്ഞെടുപ്പ് സമയത്ത് പ്രനൂപിന് ഭീഷണി ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക






































