തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചുദിവസം സൗജന്യ ചികിൽസയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോർട് നൽകണം. ഡിഎ കുടിശിക ഉൾപ്പടെ നൽകുമെന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ അനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി.
കെ-റെയിലിന് പകരമായി ആർആർടിഎസ് അതിവേഗ റെയിൽ പാതയും ബജറ്റിൽ ഇടംപിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി വകയിരുത്തി.
വനിതാ സംവിധായകർക്ക് ഫീച്ചർ സിനിമയെടുക്കാൻ ഏഴുകോടി. ജയിൽ നവീകരണത്തിന് ഏഴുകോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി. ഭക്ഷ്യവകുപ്പിന് 2333.64 കോടി. ഒബിസി വിദ്യാഭ്യസ സ്കോളർഷിപ്പിന് 130.78 കോടി. അഞ്ച് മുതൽ 15 കുടുംബങ്ങൾ താമസിക്കുന്ന നഗറുകളുടെ വികസനത്തിന് പ്രത്യേക പാക്കേജ്. 20 കോടി അതിനായി വകയിരുത്തി.
ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി. അങ്കണവാടികളിൽ എല്ലാ പ്രവർത്തി ദിവസവും പാലും മുട്ടയും. അതിനായി 80.90 കോടി വകയിരുത്തി. സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി. വയോമിത്രം വാതിൽപ്പടി സേവനത്തിന് 27.5 കോടി. ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ളിനിക്കുകൾ. മൂന്നുകോടി വകയിരുത്തി. പുതിയ മെഡിക്കൽ കോളേജുകൾ പ്രവർത്തന സജ്‌ജമാക്കാൻ 57.03 കോടി.
പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വർധിപ്പിച്ചു. പത്രപ്രവർത്തക പെൻഷൻ 1500 രൂപ കൂട്ടി. ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് 854.41 കോടി. വിനോദസഞ്ചാരത്തിന് 20 കോടി. കട്ടപ്പന-തേനി തുരങ്കപാതാ സാധ്യത പഠനത്തിന് 10 കോടി. പുതിയ കെട്ടിട നയം ഉടൻ പുറത്തിറക്കും. കെ-ഫോണിന് 112.44 കോടി. ഡിജിറ്റൽ സർവകലാശാലക്ക് 27.8 കോടി.
റെക്കോർഡ് സമയമെടുത്താണ് ബജറ്റ് അവതരണം പൂർത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് അവതരണം പൂർത്തിയായത് 11.53നാണ്. തോമസ് ഐസക്കിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്.
Most Read| ‘അടുത്ത ആക്രമണം വളരെ രൂക്ഷമായിരിക്കും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്




































