ടെഹ്‌റാന്‍: ഇറാന്റെ തലസ്‌ഥാനമായ ടെഹ്റാനിന്റെ വടക്ക് പര്‍വതങ്ങളില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 11 മലകയറ്റക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞും കാറ്റും ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. അതേസമയം കൊടുങ്കാറ്റിനെ തുടര്‍ന്ന് ഗള്‍ഫില്‍ ഇറാനിൽ നിന്നുള്ള കപ്പലിലെ ഏഴ് ജീവനക്കാരെ കാണാതായി.
ഇറാനില്‍ മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് നിരവധി റോഡുകളില്‍ ഗതാഗതം തടസപ്പെട്ട നിലയിലാണ്. കനത്ത മഞ്ഞുവീഴ്‌ചയില്‍ കാണാതായ മലകയറ്റക്കാരുടെ എണ്ണത്തില്‍ ഇനിയും വ്യക്‌തത വന്നിട്ടില്ല. വെള്ളിയാഴ്‌ച രണ്ട് മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. മലകയറ്റത്തിനായി എത്തിയവരുടെ ബന്ധുക്കള്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കാണാതായവരുടെ എണ്ണം വര്‍ധിക്കുന്ന നിലയാണുള്ളതെന്നും സ്‌റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‌തു.
10 പേര്‍ മലമുകളില്‍ വെച്ചുതന്നെ മരണപ്പെട്ടതായും ഒരാളുടെ മരണം ആശുപത്രിയില്‍ വെച്ചാണ് സംഭവിച്ചതെന്നും ഇറാനിലെ റെഡ് ക്രസന്റിലെ അടിയന്തര ഓപ്പറേഷന്‍ മേധാവി മെഹ്ദി വാലിപൂര്‍ പറഞ്ഞതായി സ്‌റ്റേറ്റ് ബ്രോഡ്കാസ്‌റ്റര്‍ ഐആര്‍ഐബി പറഞ്ഞു.
മഞ്ഞു വീഴ്‌ചയുള്ള ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആല്‍ബോര്‍സ് പര്‍വ്വതനിരയിലെ ടോച്ചല്‍, കൊളാച്ചല്‍ കൊടുമുടികളില്‍ ഹെലികോപ്റ്റര്‍ വഴി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടിവി പ്രക്ഷേപണം ചെയ്യുന്നുണ്ട്. അതേസമയം മോശം കാലാവസ്‌ഥയും മഞ്ഞും കാരണം രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാണെന്ന് റെഡ് ക്രസന്റ് ടീം അംഗം വ്യക്‌തമാക്കി.
വെള്ളിയാഴ്‌ച ഗള്‍ഫില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് സമുദ്രത്തില്‍ മറിഞ്ഞ ഇറാനിയന്‍ ഗതാഗത കപ്പലിലെ ഏഴ് പേര്‍ക്കായി അധികൃതര്‍ തിരച്ചില്‍ നടത്തുന്നതായി ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. തങ്ങളുടെ എല്ലാ സൗകര്യങ്ങളും സേനയും ഉപയോഗപ്പെടുത്തി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഒമാന്‍, യുഎഇ, പാകിസ്‌ഥാന്‍ എന്നിവയുടെ രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇറാനിലെ പ്രാദേശിക സമുദ്ര സമിതി ഡെപ്യൂട്ടി ഹെഡിനെ ഉദ്ധരിച്ച് ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്‌തു.
National News: ‘മൻ കി ബാത്തിൽ കർഷക സമരമില്ല’; പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ