ന്യൂഡെൽഹി: ഡെൽഹിയിൽ സമരം ശക്‌തമായി മുന്നോട്ട് പോകുന്നതിനിടെ കർഷക പ്രക്ഷോഭത്തെ കുറിച്ചോ കർഷകരുടെ ആശങ്കകളെക്കുറിച്ചോ മിണ്ടാതെ പ്രധാനമന്ത്രിയുടെ മൻ കി ബാത്. പുതുവർഷവും കോവിഡ് പ്രതിരോധവുമായിരുന്നു മോദിയുടെ മൻ കി ബാത്തിലെ മുഖ്യ വിഷയങ്ങൾ. ഒപ്പം സമരം നടത്തുന്ന കർഷകരെ തണുപ്പിക്കാൻ സിഖ് ഗുരുക്കൻമാർക്കുള്ള അനുസ്‌മരണവും.
എന്നാൽ, മോദിയുടെ മൻ കി ബാത് നടക്കുമ്പോൾ, ‘പാത്രം മുട്ടൽ’ പ്രതിഷേധ രീതിയാക്കി കർഷകർ രോഷം പ്രകടിപ്പിച്ചു. ഡെൽഹിയിൽ സമരം നടത്തുന്ന കർഷകർ നേരത്തെ നിശ്‌ചയിച്ച പ്രകാരമാണ് മോദിയുടെ മൻ കി ബാത് പരിപാടിയുടെ സമയത്ത് പാത്രം കൊട്ടിയും കൈകൾ കൊട്ടിയും പ്രതിഷേധിച്ചത്.
സിഖ് ഗുരുക്കൻമാരെ അനുസ്‌മരിച്ച മോദി ഓരോ പ്രതിസന്ധിയും നമ്മളെ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നുവെന്നു പറഞ്ഞു. 2021ൽ രോഗസൗഖ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും സ്വാശ്രയത്വമാകണം പുതുവൽസര പ്രതിജ്‌ഞയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 29ആം തീയതി കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍ മാറ്റം ഉണ്ടാകില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം പ്രതിദിനം ശക്‌തമാകുകയാണ്. കര്‍ഷകര്‍ നയിക്കുന്ന റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലാണ്. കൂടാതെ ദേശീയപാതകളില്‍ ടോള്‍ പിരിവ് തടസപ്പെടുത്തിയുള്ള ഉപരോധവും കര്‍ഷകര്‍ തുടരുന്നുണ്ട്.
Also Read: പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍; സമരമുഖത്തേക്ക് മല്‍സ്യ തൊഴിലാളികളും