ടെഹ്‌റാൻ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മെദിയെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ഇറാനിയന്‍ കോടതി. തടവുശിക്ഷക്ക് പുറമെ 70 ചാട്ടവാറടിയും മുഹമ്മെദിക്ക് കോടതി ശിക്ഷ വിധിച്ചു. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫൻഡേഴ്‌സ് ഇന്‍ ഇറാന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ് നര്‍ഗീസ് മുഹമ്മദി.
ഞായറാഴ്‌ച മുഹമ്മെദിയുടെ ഭര്‍ത്താവ് താഘി റഹ്‌മാനിയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ട്വിറ്ററിലൂടെ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. നവംബറിലായിരുന്നു മുഹമ്മെദി അറസ്‌റ്റിൽ ആയത്. അഞ്ച് മിനുട്ട് മാത്രം നീണ്ടുനിന്ന വിചാരണക്ക് ശേഷമാണ് മുഹമ്മെദിയെ കോടതി ശിക്ഷിച്ചത് എന്നും റഹ്‌മാനി പറഞ്ഞു.
എന്തായിരുന്നു മുഹമ്മെദിക്ക് മേല്‍ നിലനിന്നിരുന്ന കുറ്റം എന്നോ കോടതി വിധി സംബന്ധിച്ച വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച ഇറാനിയന്‍ ആക്‌ടിവിസ്‌റ്റ് ഷിറിന്‍ എബാദിയുടെ സഹപ്രവര്‍ത്തക കൂടിയായ മുഹമ്മെദിയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാനിയന്‍ ഭരണകൂടം തുടര്‍ച്ചയായി അറസ്‌റ്റ് ചെയ്യുന്ന സംഭവങ്ങളുണ്ടായിരുന്നു.
എന്നാല്‍ 2020 ഒക്‌ടോബറില്‍ ജയില്‍ മോചിതയായെങ്കിലും 2021 നവംബറില്‍ മുഹമ്മെദിയെ വീണ്ടും അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇറാനില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ നിരന്തരം സംസാരിച്ചിരുന്ന വ്യക്‌തിയായിരുന്നു മുഹമ്മെദി. ഇറാനിലെ ഇസ്‌ലാമിക് സിസ്‌റ്റത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് മുമ്പും ഇവര്‍ക്ക് ഇറാനില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്.
Most Read: ഗർഭാശയമുഖ അർബുദം: രോഗനിർണയം പ്രധാനം; ശ്രദ്ധിക്കാം