പാരീസ്: ഫുട്‍ബോൾ സ്‌റ്റേഡിയങ്ങളിൽ സ്‌ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന ഇറാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ചൊവ്വാഴ്‌ച ലബനനുമായുള്ള ലോകകപ്പ് യോഗ്യതാ മൽസരം കാണാൻ രണ്ടായിരത്തോളം സ്‌ത്രീകൾ ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും അവർക്കാർക്കും തന്നെ മഷാദിലെ സ്‌റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചില്ല.
സ്‌റ്റേഡിയത്തിന് പുറത്ത് കുരുമുളക് സ്‌പ്രേ ചെയ്‌താണ് ഇവരെ തടഞ്ഞത്. സംഭവം വ്യാപക പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ഇറാനെ ഫിഫ സസ്‌പെൻഡ് ചെയ്യണമെന്നും ലോകകപ്പിൽ നിന്ന് വിലക്കണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.
മൽസരത്തിൽ ഇറാൻ വിജയിച്ചെങ്കിലും താരങ്ങൾ ആഹ്‌ളാദത്തിന് മുതിർന്നില്ല. സർക്കാരിന്റെ തീരുമാനത്തിനെതിരെ ഇറാൻ ദേശീയ ഫുട്‍ബോൾ ടീം താരം അലിറെസ ജഹാൻബക്ഷ് രംഗത്തെത്തി. ‘സ്‌ത്രീകൾ സ്‌റ്റേഡിയത്തിൽ പ്രവേശിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അവർക്കും മൽസരം കാണാൻ അവകാശമുണ്ട്’; ജഹാൻബക്ഷ് പ്രതികരിച്ചു.
ഇതിന് മുൻപും ഇറാൻ സമാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വലിയൊരു ഇടവേളക്ക് ശേഷം 2022 ജനുവരിയിലാണ് ഇറാൻ സർക്കാർ സ്‌ത്രീകൾക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അന്ന് ഇറാഖിനെതിരെയാണ് ഇറാൻ കളിച്ചത്.
സ്‌ത്രീകളെ പ്രവേശിപ്പിക്കാത്തതിന്റെ പേരിൽ ഇറാനെ അന്താരാഷ്‌ട്ര ഫുട്‍ബോൾ സംഘടനയായ ഫിഫ മുൻപ് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്ന് ഇറാനെ വിലക്കിയത്. 2018ൽ പുരുഷ വസ്‌ത്രം ധരിച്ച് കളി കാണാൻ എത്തിയതിന്റെ പേരിൽ സഹർ ഖോദായാരി എന്ന വനിതയെ സ്‌റ്റേഡിയത്തിന് അകത്ത് നിന്ന് ഇറാൻ പോലീസ് പുറത്താക്കിയിരുന്നു. മനംനൊന്ത സഹർ തീകൊളുത്തി ആത്‌മഹത്യ ചെയ്യുകയാണ് ഉണ്ടായത്.
ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് സ്‌ത്രീകൾക്ക് സ്‌റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടെങ്കിലും ഇറാൻ സർക്കാർ ഇത് അവഗണിക്കുകയാണ് ഉണ്ടായത്.
Most Read: ഹലാൽ സർട്ടിഫിക്കറ്റ്; ‘ഹിമാലയ’ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ സംഘ്‌പരിവാർ