മുംബൈ: രാജ്യത്തെ പ്രചാരമേറിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹിമാലയയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി തീവ്ര വലതുപക്ഷ സംഘടനകൾ. ഹിമാലയ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നാണ് സംഘടനകളുടെ ആഹ്വാനം. കയറ്റുമതിക്കായി ലഭിച്ച ഹലാൽ സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം.
കമ്പനിയുടമ മുസ്‌ലിം ആണെന്നും ഹിമാലയ ഉൽപന്നങ്ങൾ ഹലാലാണെന്നുമാണ് പ്രചാരണം. ഹിമാലയ്‌ക്കെതിരെ ‘ബോയ്‌കോട്ട് ഹിമാലയ’ എന്ന പേരിലുള്ള ഹാഷ്‌ടാഗും ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദു ജാഗ്രത സമിതി, ശ്രീരാമ സേന, ബജ്‌റംഗ് ദൾ തുടങ്ങിയ നിരവധി വലതുപക്ഷ സംഘടനകളാണ് വിദ്വേഷ പ്രചരണത്തിന് പിന്നിൽ.
ഹിമാലയയുടെ, വിദേശരാഷ്‌ട്ര കയറ്റുമതിക്ക് നിർബന്ധമായ ഹലാൽ സർട്ടിഫിക്കറ്റുകൾ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം നടക്കുന്നത്. “ഞങ്ങളുടെ ഉൽപന്നങ്ങൾ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചുള്ളതും ഇസ്‌ലാമിക നിയമത്തിന് കീഴിലുള്ള വിലക്കപ്പെട്ട ചേരുവകൾ ഉപയോഗിക്കാത്തതുമാണ്. ഹലാൽ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് മുസ്‌ലിം ഉദ്യോഗസ്‌ഥൻ ഉൾപ്പെടുന്ന സീനിയർ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് സംഘത്തെ ഞങ്ങൾ നിയോഗിച്ചിട്ടുണ്ട്’ – എന്നിങ്ങനെയാണ് കമ്പനിയുടെ ഹലാൽ നയത്തിൽ പറയുന്നത്.
1986ൽ അന്തരിച്ച, മുസ്‌ലിമായ കമ്പനി സ്‌ഥാപകൻ മുഹമ്മദ് മനാലിനെ കാട്ടിയാണ് പ്രചാരണം നടത്തുന്നത്. മരണശേഷം മകനായ മെറാജ് മനാലാണ് കമ്പനി ചെയർമാൻ. എന്നാൽ കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ശൈലേന്ദ്ര മൽഹോത്ര (ഗ്‌ളോബൽ സിഇഒ), സാകേത് ഗോറെ, ജതിൻ ബ്രഹ്‌മച, ജയശ്രീ ഉള്ളാൾ, കെജി ഉമേശ്, രാജേഷ് കൃഷ്‌ണമൂർത്തി, ശരത് സുത്രവെ, അനിൽ ജൈൻദാനി, ഡോ.രങ്കേഷ് എന്നിവരാണ് നിലവിൽ ഹിമാലയയുടെ നേതൃനിരയിലുള്ളത്.
ട്വിറ്ററിൽ വൈറലായതിന് പിന്നാലെ നടൻ പരേഷ് റാവലും സംഘപരിവാർ പ്രചാരണത്തെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം, ഹിമാലയയുടെ ഭൂരിഭാഗം ബോർഡ് അംഗങ്ങൾ ഹിന്ദുക്കളാണെന്നും, അമുൽ, ടാറ്റ തുടങ്ങി നിരവധി ബ്രാൻഡുകൾക്കും ഹലാൽ നയമുണ്ടെന്നും മാദ്ധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രചാരണത്തിന് പിന്നാലെ വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി. നൂറിലധികം രാഷ്‌ട്രങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും അതതു രാഷ്‌ട്രങ്ങളുടെ ഇറക്കുമതി നിയമങ്ങൾക്ക് അനുസൃതമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും കമ്പനി പ്രസ്‌താവവനയിൽ അറിയിച്ചു. ഹിജാബ് നിരോധനത്തിന് ശേഷം, കർണാടകയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആളുകളെ വലിയ തോതിൽ പ്രേരിപ്പിക്കുന്നുണ്ട്.
Most Read: സമുദ്രാതിർത്തികൾ അടച്ചു; പ്രതിസന്ധിക്കിടെ പുതിയ തീരങ്ങൾ തേടി ശ്രീലങ്കൻ ജനത