കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കടൽ കടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ ജനത. അഭയാർഥി പ്രവാഹം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ ശ്രീലങ്ക അടച്ചു. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിർത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രാതിർത്തിയാണ് തലൈമണ്ണാരം.
ഇന്ത്യയിലേക്ക് കൂടുതൽ പേർ കടൽ കടക്കാൻ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ശ്രീലങ്ക സമുദ്രാതിർത്തികൾ അടച്ചത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ അഭയം തേടുന്നത്. ശ്രീലങ്കയിൽ നിന്ന് രക്ഷപെടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് പട്ടിണി മാത്രമല്ല. യൂറോപ്യന്‍, വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഇടത്താവളമാണ് അഭയാര്‍ഥി ക്യാംപുകൾ. വിദേശത്തേക്കു പോകാന്‍ ആഗ്രഹിക്കാത്തവര്‍ക്കു ക്യാംപുകളില്‍ താമസിച്ചു തന്നെ പുറത്തു ജോലിക്കുപോകാനും സാധിക്കും എന്നതും പ്രധാന ഘടകമാണ്.
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയേറുമ്പോൾ ഇന്ത്യയിലേക്കെത്തുന്ന അഭയാർഥികളുടെ എണ്ണവും ഉയരുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടേയും തമിഴ്‌നാട് ക്യു ബ്രാഞ്ചിന്റെയും റിപ്പോർട്. എന്നാൽ കടൽ കടന്നെത്തുന്നവര്‍ക്ക് അഭയാര്‍ഥി പദവി ലഭിക്കാന്‍ സാധ്യത കുറവാണെന്ന് നിയമ വിദഗ്‌ധർ ചൂണ്ടികാണിക്കുന്നു. രാജ്യാന്തര മാനദണ്ഡങ്ങളെല്ലാം പുതിയതായി എത്തിയവര്‍ക്ക് എതിരാണ്. 2012ന് ശേഷം ശ്രീലങ്കയിൽ നിന്ന് എത്തിയ ആര്‍ക്കും ഇന്ത്യ അഭയാര്‍ഥി പദവി നല്‍കിയിട്ടുമില്ല.
അതേസമയം, ശ്രീലങ്കയിൽ അനുദിനം സ്‌ഥിതി വഷളായി കൊണ്ടിരിക്കുകയാണ്. പതിമൂന്ന് മണിക്കൂർ പവർകട്ടാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ജീവൻരക്ഷാ മരുന്നുകൾക്ക് പോലും ക്ഷാമം നേരിടുന്ന സാഹചര്യത്തിലേക്ക് രാജ്യം എത്തിക്കഴിഞ്ഞു. മരുന്നില്ലാത്തതിനാൽ ആശുപത്രികളിൽ ശസ്‌ത്രക്രിയകൾ പോലും മുടങ്ങിയിരുന്നു. വരും ദിവസങ്ങളിൽ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് അധികൃതർ പറയുന്നത്.
Most Read: വധഗൂഢാലോചന; ദിലീപിന്റെ കാർ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്