കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ദിലീപിന്റെ കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിൽ തെളിവായിട്ടാണ് ദിലീപിന്റെ സ്വിഫ്‌റ്റ് കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തത്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ എത്തിയായിരുന്നു അന്വേഷണസംഘത്തിന്റെ നടപടി.
2016 ഡിസംബർ 26ന് പൾസർ സുനി ദിലീപിന്റെ വീട്ടിൽ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈം ബ്രാഞ്ച്. ആലുവ ആർടി ഓഫിസിൽ രജിസ്‌റ്റർ ചെയ്‌ത ഈ വാഹനമാണ് ഇപ്പോൾ കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
ഓടിക്കാൻ കഴിയാത്തതിനാൽ കസ്‌റ്റഡിയിൽ എടുത്ത ശേഷം കാർ ദിലീപിന് തന്നെ വിട്ടുകൊടുത്തു. ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്‌ഥയിലാണ് വാഹനം കൈമാറിയത്. ആലുവയിലെ വീട്ടിൽ നിന്ന് പോകുന്ന വഴി പൾസർ സുനിയെ ബസ് സ്‌റ്റോപ്പിൽ ഇറക്കാൻ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ച് ഒരു ചുവന്ന സ്വിഫ്‌റ്റ് കാറിലാണ് ഇവർ പോയതെന്നാണ് ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തോട് പറഞ്ഞത്. ദിലീപിന്റെ സഹോദരൻ അനൂപാണ് പൾസർ സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്ര കുമാർ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: വിദ്യാർഥികൾക്കൊപ്പം ഫ്ളാഷ് മോബിൽ കളക്‌ടർ ദിവ്യ എസ് അയ്യരും; വീഡിയോ വൈറൽ