ശരീരഭാഗങ്ങൾ പരസ്‌പരം ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ഒരു കുഞ്ഞിന് തന്നെ രണ്ട് തലയുണ്ടെങ്കിലോ? വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. എന്നാൽ ഇത്തരം ഒരു അത്യപൂർവ സംഭവമാണ് മധ്യപ്രദേശിൽ നടന്നിരിക്കുന്നത്. മധ്യപ്രദേശിലെ രത്‌ലമിൽ ഒരു സ്‌ത്രീ ജൻമം നൽകിയ കുഞ്ഞിന് രണ്ട് തലയും മൂന്ന് കൈകളുമാണുള്ളത്. ബുധനാഴ്‌ച ജനിച്ച കുഞ്ഞ് എല്ലാവരെയും അൽഭുതപ്പെടുത്തുകയാണ്. അത്യപൂർവമെന്നാണ് ഡോക്‌ടർമാർ പറയുന്നത്.
ഡൈസിഫാലിക് പരാപഗസ് എന്ന അവസ്‌ഥയാണ് കുഞ്ഞിനെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ഭാഗികമായുള്ള ഇരട്ടക്കുട്ടിയാണിത്. കേസിന്റെ ഗൗരവവും അപൂര്‍വതയും കണക്കിലെടുത്ത് ഡോക്‌ടർമാര്‍ കുഞ്ഞിനെ ഇന്‍ഡോറിലെ മഹാരാജ യശ്വന്തറാവു ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മൂന്നാമത്തെ കൈ രണ്ട് തലകള്‍ക്കിടയിലായി പിന്നിലേക്ക് ചൂണ്ടുന്ന വിധത്തിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട് ചെയ്യുന്നു.
ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണിത്. സോണോഗ്രാഫി പരിശോധനയിൽ യുവതിയുടെ വയറ്റിൽ രണ്ട് കുട്ടികളാണെന്നാണ് കണ്ടെത്തിയത്. ഇത് അപൂർവ കേസാണെന്നും ഇവർക്ക് അധികം ആയുസില്ലെന്നും യുവതിയെ ചികിൽസിച്ച ഡോക്‌ടർ ബ്രജേഷ് ലഹോടി പറഞ്ഞു. കുട്ടിക്ക് രണ്ട് നട്ടെല്ലുകളും ഒരു വയറുമാണുള്ളത്.
നിലവിൽ കുഞ്ഞിന്റെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 50,000 കുട്ടികൾ ജനിക്കുമ്പോൾ ഒരാൾക്ക് ഈ അവസ്‌ഥ ഉണ്ടാകാമെന്നും ഡോക്‌ടർ പറയുന്നു. രാജ്യത്ത് ആദ്യ കേസല്ല ഇത്, 2019 നവംബറില്‍ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഒരു സ്‌ത്രീ രണ്ട് തലകളും മൂന്ന് കൈകളുമുള്ള, പരസ്‌പരം ഒട്ടിച്ചേർന്ന നിലയിലുള്ള ഇരട്ടകള്‍ക്ക് ജൻമം നല്‍കിയിരുന്നു. 2017ല്‍ രണ്ട് ആണ്‍കുട്ടികളും ഇതേ അവസ്‌ഥയില്‍ ജനിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ ജനിച്ച് 24 മണിക്കൂറിന് ശേഷം മരിച്ചു.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ