കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡണ്ടിനെ ഇന്ന് തിരഞ്ഞെടുക്കും. പാര്‍ലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. ആക്‌ടിംഗ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്നു പേരാണ് മൽസര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ആക്‌ടിംഗ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്‌തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മൽസര രംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ അവസാന നിമിഷം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച് ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
225 അംഗ പാര്‍ലമെന്റില്‍ 113 വോട്ട് ലഭിക്കുന്നവര്‍ക്ക് വിജയിക്കാം. രഹസ്യ വോട്ടെടുപ്പാണ് നടക്കുക. അതിനിടെ, റനില്‍ വിക്രമ സിംഗേക്കെതിരെ രാജ്യത്ത് ശക്‌തമായ പ്രതിഷേധം അലയടിക്കുകയാണ്. വിക്രമ സിംഗേക്ക് വോട്ട് ചെയ്‌താല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് എംപിമാര്‍ക്ക് പ്രക്ഷോഭകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Read Also: ശബരീനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി; പ്രതിപക്ഷ നേതാവ്