ഷിമോഗ: ഹലാല്‍ മാംസം വിറ്റുവെന്നാരോപിച്ച് ഇറച്ചിക്കടക്കാരന് നേരെ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. കര്‍ണാടക ഭദ്രാവതിയില്‍ വ്യാഴാഴ്‌ച ആയിരുന്നു സംഭവം. ഹലാല്‍ മാംസത്തിരെയുള്ള എതിര്‍പ്പ് എന്തിനാണെന്ന കാര്യം പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു ബജ്‌രംഗ്‌ദളിന്റെ ആക്രമണം.
തൗസീഫ് എന്നയാളുടെ കോഴിക്കടയിലെത്തിയാണ് ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. കടയിൽ എത്തിയ ഇവർ നോണ്‍- ഹലാല്‍ മാംസം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള മാംസം കടയിലില്ലെന്നും, താന്‍ അത് സംഘടിപ്പിക്കാമെന്നും പറഞ്ഞതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും അഞ്ച് പ്രവര്‍ത്തകരെ ചോദ്യം ചെയ്‌തതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് ഷിമോഗ എസ്‌പി ലക്ഷ്‌മി പ്രസാദ് എഎന്‍ഐയോട് പറഞ്ഞു.
‘ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം കച്ചവടക്കാരന് നേരെ അകാരണമായി ആക്രമണ അഴിച്ചുവിടുകയായിരുന്നു. ഇവര്‍ക്കെതിരെ ഭദ്രാവതിയിലെ ഹോസ്‌മാനെ സ്‌റ്റേഷനില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്,’ എസ്‌പി വ്യക്‌തമാക്കി.
നേരത്തെ, ഭദ്രാവതിയിലെ ഒരു ഹോട്ടലില്‍ കയറി നോണ്‍ ഹലാല്‍ ഭക്ഷണം ആവശ്യപ്പെട്ട് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയതിന് ഇതേ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നതായും പോലീസ് അറിയിച്ചു.
ബുധനാഴ്‌ച ആയിരുന്നു മുഖ്യമന്ത്രി ഹലാല്‍ ഭക്ഷണത്തെ കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഹലാല്‍ ഭക്ഷണത്തിനെതിരെ ഉയര്‍ന്നുവരുന്ന ഗുരുതര ആരോപണങ്ങളെ കുറിച്ച് കൃത്യമായി നിരീക്ഷിക്കും എന്നായിരുന്നു ബൊമ്മൈ പറഞ്ഞത്. ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന തീവ്ര വലതുപക്ഷത്തിന്റെ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തിലൊരു വിഭാഗം ഇവിടെയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഹലാല്‍ വിഷയം ഇപ്പോള്‍ തുടങ്ങിയിരിക്കുകയാണ്. വിഷയത്തെ കുറിച്ച് നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. സാധാരണയായി തുടര്‍ന്നുവരുന്ന ഈ സമ്പ്രദായത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയരുന്നുണ്ട്. അത് എന്താണെന്ന് പരിശോധിക്കും,’ ബൊമ്മൈ പറഞ്ഞു.
Most Read: സീറോ മലബാര്‍ സഭ ഭൂമിയിടപാട്; അന്വേഷണത്തിന് സ്‌റ്റേയില്ല