കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം പതിവാകുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാന്റെ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നിവർക്ക് നേരെയാണ് ഏറ്റവുമൊടുവിൽ നീർനായയുടെ ആക്രമണം ഉണ്ടായത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഒരുമാസം മുൻപ് ഷിയാൻ എന്ന പത്താംക്ളാസുകാരനും ഇതേ സ്‌ഥലത്തുവെച്ച് നീർനായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ 5 മാസത്തിനിടെ നിരവധി പേരാണ് നീർനായയുടെ ആക്രമണത്തിന് ഇരകളായത്. കാരശ്ശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴിക്കടവ്, പുതിയൊട്ടിൽ, ചാലക്കൽ, കാരാട്ട്, പുത്തൻവീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായകൾ വിഹരിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് ഇവയുടെ ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാർ വനവകുപ്പിനെ വിവരം അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വനംവകുപ്പിന്റെ ആർടിഒ സ്‌ഥലം സന്ദർശിച്ചിരുന്നു. നീർനായയുടെ ആക്രമണം ഭയന്ന് പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങൾക്ക് വെള്ളത്തിൽ ഇറങ്ങി കുളിക്കാനോ വസ്‌ത്രം കഴുകാനോ സാധിക്കാത്ത അവസ്‌ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള അക്രമണമായതിനാൽ പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കില്ല.
വേനൽ കടുത്താൽ ഇവിടത്തുകാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുവഴിഞ്ഞിപ്പുഴയെയാണ്. നീർനായയുടെ ആക്രമണം പതിവായ സാഹചര്യത്തിൽ അടിയന്തിര പ്രശ്‌ന പരിഹാരത്തിനായി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Read also: കര്‍ഷകര്‍ ദൈവത്തിന്റെ അവതാരങ്ങള്‍, ബിജെപി അവരെ കോപാകുലരാക്കരുത്; സമാജ്‌വാദി പാര്‍ട്ടി നേതാവ്