കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ട് വയസുകാരിക്ക് 1.51 കോടി രൂപ നഷ്‌ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടു വയസുള്ള മകള്‍ക്കാണ് തുക നല്‍കുന്നത്.
തുക എത്രയും വേഗം നൽകാൻ നിർദേശിച്ച് ജസ്‌റ്റിസ് എൻ നഗരേഷ് ഹരജി തീർപ്പാക്കി. ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവർ ഉയര്‍ന്ന നഷ്‌ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിക്കുക ആയിരുന്നു.
അതേസമയം, അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്‌ടപരിഹാരം നിര്‍ണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്പനി കോടതിയെ അറിയിച്ചു. ഇത് ഹരജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടു വയസുകാരിക്ക് നല്‍കുന്ന നഷ്‌ടപരിഹാരത്തുകയില്‍ ഹരജിക്കാര്‍ തൃപ്‌തി പ്രകടിപ്പിച്ചു. തൃപ്‌തികരമായ തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.
2020 ഓഗസ്‌റ്റ് ഏഴിന് ആയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ അപകടത്തിൽപെട്ടത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം രാത്രി ഏഴരയോടെ കരിപ്പൂർ വിമാനത്താവള റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. 21 പേർ മരിക്കുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Malabar News: നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി; തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പൊടിതട്ടുന്നു