കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിന് ഇന്ന് ഒരു വയസ്. 2020 ഓഗസ്‌റ്റ് ഏഴിന് ഉണ്ടായ, കേരളത്തിലെ ഏറ്റവും വലിയ വിമാന അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്‌തം.
അപകടകാരണം പഠിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യുറോ ഇത് വരെ അന്വേഷണ റിപ്പോർട് സമർപ്പിച്ചിട്ടില്ല. അപകടത്തിന്റെ പ്രാഥമിക റിപ്പോർട് സമർപ്പിക്കാത്തതിനാൽ ഇരകൾക്കുള്ള നഷ്‌ടപാരിഹാരമാണ് വൈകുന്നത്. മരിച്ചവരുടെ ആശ്രിതർക്ക് എയർ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂർണമായി വിതരണം ചെയ്‌തിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരുടെ ചികിൽസ പൂർത്തിയാകാത്തതും എയർ ഇന്ത്യ എക്സ്പ്രസ് നൽകിയ സമ്മതപത്രം പലരും തിരിച്ചു നൽകാത്തതുമാണ് നഷ്‌ടപരിഹാര വിതരണം പൂർത്തിയാവാത്തതിന് കാരണം. പരിക്കേറ്റവരും മരിച്ചവരുടെ കുടുംബങ്ങളും കൂടുതൽ നഷ്‌ട പരിഹാരം കിട്ടുന്നതിന് നിയമ സ്‌ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. ഇതും സമ്മതപത്രം തിരിച്ചേൽപ്പിക്കുന്നത് വൈകിക്കുന്നു.
79 പേർക്കായി 65.5 കോടി രൂപ ഇതിനകം എയർ ഇന്ത്യ എക്സ്പ്രസ് അവസാന നഷ്‌ടപരിഹാരമായി നൽകി. യാത്രക്കാരും വിമാന ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിനു ഒരുവർഷം പൂർത്തിയാകുമ്പോഴും സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനം ലഭ്യമായില്ലെന്നും യാത്രക്കാർ പറയുന്നു.
2020 ഓഗസ്‌റ്റ് ഏഴിന് ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം രാത്രി ഏഴരയോടെ കരിപ്പൂർ വിമാനത്താവള റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. 21 പേർ മരിക്കുകയും 92 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 73 പേർക്ക് നിസാര പരിക്കുമുണ്ടായി.
പരിക്കേറ്റവരിൽ ഏഴരക്കോടി രൂപവരെ നഷ്‌ടപരിഹാരം ലഭിച്ചവരുണ്ട്. അപകടം നടന്നയുടനെ 15 പേർക്ക് 10 ലക്ഷം രൂപ വീതവും നാലുപേർക്ക് അഞ്ചു ലക്ഷം രൂപവീതവും നൽകി. ഗുരുതര പരിക്കേറ്റ 92 പേർക്ക് രണ്ടുലക്ഷം വീതം നൽകി. നിസാര പരിക്കേറ്റ 73 പേർക്ക് 50,000 രൂപ വീതവും എയർ ഇന്ത്യ നൽകിയിരുന്നു.
Most Read: ഒറ്റപ്പാലത്ത് തെരുവുനായ ശല്യം രൂക്ഷം; നിരവധി പേർക്ക് കടിയേറ്റു