ഒറ്റപ്പാലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാവുന്നു. ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്. റോഡ്, അമ്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അമ്പലപ്പാറ സെൻറർ, ആശുപത്രിപ്പടി, കടമ്പൂർ തുടങ്ങി വിവിധ സ്‌ഥലങ്ങളിലാണ് തെരുവുനായ്‌ക്കളുടെ ശല്യം വർധിച്ചുവരുന്നത്.
കഴിഞ്ഞദിവസം കണ്ണിയംപുറത്ത് മധ്യവയസ്‌കയ്‌ക്ക് നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞയാഴ്‌ചയാണ് കണ്ണിയംപുറം ആയുർവേദ ആശുപത്രി ജീവനക്കാരന് കടിയേറ്റത്. ജൂൺ മാസത്തിൽ ഒറ്റപ്പാലത്തും പരിസര പ്രദേശത്തുമായി 15ലേറെ പേർക്കും തെരുവ് നായ്‌ക്കളുടെ കടിയേറ്റ് പരിക്ക് പറ്റിയിരുന്നു.
നിലവിൽ റോഡിലിറങ്ങുമ്പോൾ വടി കൈയ്യിൽ കരുതേണ്ട അവസ്‌ഥയാണ്. റോഡരികുകളിൽ തള്ളുന്ന മാലിന്യം തിന്ന് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്‌ക്കൾ കോവിഡ് അടച്ചുപൂട്ടലിൽ ഇത് കിട്ടാതായതോടെയാണ് കൂടുതൽ അക്രമാസക്‌തം ആയതെന്നാണ് കരുതുന്നത്.
അതേസമയം തെരുവുനായ ശല്യത്തിനെതിരേ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തെരുവുനായ ജനനനിയന്ത്രണ പദ്ധതി നടക്കുന്നുണ്ടെങ്കിലും ഡോക്‌ടർമാരുടെ കുറവുമൂലം നടപടികൾ കാര്യക്ഷമമല്ല. 540 നായകളെയാണ് കഴിഞ്ഞ ഏഴുമാസത്തിനിടെ ആകെ വന്ധ്യംകരിക്കാനായത്. മാസത്തിൽ 200 ഓളം വന്ധ്യംകരണം നടക്കേണ്ട സ്‌ഥാനത്താണിത്.
രണ്ട് ഡോക്‌ടർമാരുടെ സേവനം വേണ്ടിടത്ത് നിലവിൽ ഒറ്റപ്പാലത്ത് ഒരു ഡോക്‌ടർ മാത്രമാണുള്ളത്. രണ്ട് താലൂക്കുകളുടെ ചുമതലയുള്ള ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷമായി ഒരു ഡോക്‌ടറുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്.
Malabar News: എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും