തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ, ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്‌തമായി.ശനിയാഴ്‌ച വൈകുന്നേരം ആറു മണിയോടെ ആരംഭിച്ച കടൽക്ഷോഭം ഇന്ന് വീണ്ടും ശക്‌തമായിരിക്കുകയാണ്.
ഉച്ചയോടെ കടൽക്ഷോഭം രൂക്ഷമായതോടെ തീരദേശ റോഡുകളിലേക്ക് കടൽവെള്ളം കയറുകയാണ്. ഒട്ടേറെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. കോടികൾ ചെലവിട്ടു സ്‌ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. ആലപ്പുഴ ബീച്ചില്‍ തിരയിൽ അകപ്പെട്ട തമിഴ്‌നാട് കലിങ്ങാലി സ്വദേശി മനീഷിനെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു.
ആറാട്ടുപുഴ എംഇഎസ് ജങ്ഷൻ, തൃക്കുന്നപ്പുഴ ഗസറ്റ് ഹൗസ് ജങ്ഷൻ എന്നിവിടങ്ങളിൽ തോട്ടപ്പള്ളി വലിയഴിക്കൽ തീരദേശ റോഡിലാണ് വെള്ളം കയറിയത്. ഇവിടെ കടലും റോഡും തമ്മിൽ അധിക ദൂരമില്ല. ഏതു നിമിഷവും റോഡ് കടലെടുക്കാമെന്ന അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. തീരദേശ റോഡിൽ മണ്ണ് അടിഞ്ഞ് മൂടിയതിനാൽ ഇരുചക്രവാഹന ഗതാഗതം ദുഷ്‌കരമായി. കടലാക്രമണം രൂക്ഷമായാൽ ഗതാഗതം പൂർണമായും തടസപ്പെടും.
തെക്കൻ കേരള തീരത്തും കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും 5ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതിതീവ്ര തിരമാലകളുണ്ടാകാം. ശക്‌തിയേറിയ കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്‌ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകി.
READ | ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്