തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് തീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്.
മറ്റന്നാൾ, ഇവയിൽ പാലക്കാട്, തൃശൂർ ഒഴികെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിശക്‌തമായ മഴക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകി.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിന് മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്ക് മാറിയതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും ശക്‌തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിന് കാരണം. ന്യൂനമർദ്ദം രണ്ടുദിവസത്തിനകം തീവ്രമാകും.
അതേസമയം, കണ്ണൂർ കീഴല്ലൂർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. പിണറായി പാറപ്രം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറുകളും തുറക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെളളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയിലാണ് വെള്ളം കയറിയത്. നാദാപുരം തൂണേരിയിൽ ഫാമിലി സൂപ്പർ മാർക്കറ്റിന്റെ മതിൽ ഇടിഞ്ഞുവീണു.
തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണ് നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചുപോയി. നഗരഹൃദയമായ സ്വരാജ് ഗ്രൗണ്ട് വെള്ളത്തിലാണ്. അരൂർ- തുറവൂർ ഉയരപ്പാത നിർമാണമേഖലയിലും വെള്ളം കയറി.
കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. മഴയിൽ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി. കെഎസ്ആർടിസി സ്‌റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി ഭാഗത്തെ വീടുകളിലും വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾ മുങ്ങി.
കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ (36) ആണ് മരിച്ചത്.
Most Read| കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി; അന്തിമ റിപ്പോർട് ജൂലൈ ഒമ്പതിന്