തിരുവനന്തപുരം: കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി. വിവിധ ബ്ളോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ്. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങൾ ചേർന്ന് രൂപീകരിച്ച അന്തർ സംസ്‌ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ധാരണ പ്രകാരം ആണ് ആനയെണ്ണൽ. ഈ മാസം 25 വരെയാണ് സർവേ നടക്കുന്നത്.
മൂന്ന് തരത്തിലാണ് കണക്കെടുപ്പ്. മൂന്ന് വ്യത്യസ്‌ത മാർഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുക. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ളോക്ക് കൗണ്ട് മെത്തേഡിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് മെത്തേഡിലും 25ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പൺ ഏരിയ കൗണ്ട് മെത്തേഡിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക.
ശേഖരിക്കുന്ന വിവരങ്ങൾ വിദഗ്‌ധ പരിശോധനകൾക്ക് വിധേയമാക്കി ജൂൺ 23ന് കരട് റിപ്പോർട് തയ്യാറാക്കും. തുടർന്ന് അന്തിമ റിപ്പോർട് ജൂലൈ ഒമ്പതിന് സമർപ്പിക്കും. 2023ലെ കണക്കെടുപ്പിൽ കേരളത്തിൽ 1920 ആനകൾ ഉള്ളതായാണ് കണ്ടെത്തിയത്. 1382 വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് കണക്കെടുപ്പിൽ പങ്കാളികളായത്. ഇക്കൊല്ലത്തെ കണക്കെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്‌ഥർക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നൽകിയിരുന്നു.
Most Read| അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഹേമന്ത് സോറൻ ജാമ്യാപേക്ഷ പിൻവലിച്ചു