ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്. ബംഗാളിലെ 2010ന് ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അഞ്ചുലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് കോടതി ഉത്തരവോടെ റദ്ദാക്കപ്പെട്ടത്.
കോടതി നടപടി ബിജെപി തിരഞ്ഞെടുപ്പിൽ ആയുധമാക്കുന്നതിനിടെയാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ നീക്കം ഉണ്ടായത്. സുപ്രീം കോടതിയുടെ വേനലവധിക്ക് ശേഷമായിരിക്കും ഹരജി ഫയൽ ചെയ്യുക. ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കോടതിവിധി അംഗീകരിക്കില്ലെന്നുമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്.
സർക്കാർ നടപടിക്കെതിരെ വന്ന ചില ഹരജികൾ പരിഗണിച്ചു, ഒബിസി സർട്ടിഫിക്കറ്റുകൾ നൽകിയത് നിയമവിരുദ്ധമെന്ന് വ്യക്‌തമാക്കിയാണ് കോടതി ഉത്തരവ് വന്നത്. 2010ന് മുൻപ് സർക്കാർ അനുവദിച്ച ഒബിസി സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുതയുണ്ടാകും. 2010ന് ശേഷമുള്ള സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കിയത്. അതേസമയം, 2010ന് ശേഷം ഒബിസി ക്വാട്ടയിലൂടെ ജോലി ലഭിച്ചവരെ കോടതി നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!