തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്‌ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനിമോൻ. പണപ്പിരിവ് സംസ്‌ഥാന കമ്മിറ്റിയുടെ ആസ്‌ഥാന മന്ദിരത്തിന് വേണ്ടിയാണെന്നാണ് അനിമോന്റെ വിശദീകരണം.
സംഘടനാ യോഗത്തിൽ പ്രസിഡണ്ട് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണ് മറ്റൊരു തരത്തിൽ ശബ്‌ദസന്ദേശമിട്ടത്. അപ്പോഴത്തെ മനസികാവസ്‌ഥയിലാണ് അങ്ങനെ ചെയ്‌തതെന്നും അനിമോൻ പറഞ്ഞു. കോഴയാരോപണം വിവാദമായതിന് ശേഷമുള്ള അനിമോന്റെ ആദ്യ പ്രതികരണമാണിത്.
ഈ മെസേജ് എല്ലാവർക്കും തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും സർക്കാരിനെതിരെ ആരോപണമുണ്ടാകാൻ ഇടയാക്കിയെന്നും മനസിലാക്കുന്നു. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദപ്രകടനം നടത്തുന്നുവെന്നും, ബാറുടമകൾക്കുള്ള വാട്‍സ് ആപ് സന്ദേശത്തിൽ അനിമോൻ പറഞ്ഞു. ഈ സന്ദേശം തന്റേത് തന്നെയെന്ന് അനിമോൻ സ്‌ഥിരീകരിച്ചു.
അനുകൂല മദ്യനയം രൂപീകരിക്കുന്നതിന് കോഴ നൽകാനായി ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള, അനിമോന്റെ ശബ്‌ദസന്ദേശമാണ് സർക്കാരിനെ വെട്ടിലാക്കിയത്. ഇടുക്കിയിലെ ബാറുടമകളുടെ ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. സംഭവത്തിൽ ഗൂഢാലോചന സംശയിച്ചും അന്വേഷണം ആവശ്യപ്പെട്ടും എക്‌സൈസ് മന്ത്രി എംബി രാജേഷ് ഡിജിപിക്ക് കത്ത് നൽകിയതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| 900 കോടി രൂപ അനുവദിച്ചു; സംസ്‌ഥാനത്ത് പെൻഷൻ വിതരണം 29 മുതൽ