തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയാൽ യഥാർഥ വസ്‌തുതകൾ പുറത്തുവരില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.
മന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത് നിഷ്‌പക്ഷമായ അന്വേഷണമാകില്ലെന്നും എംഎം ഹസൻ വിമർശിച്ചു. എക്‌സൈസ് മന്ത്രി എംബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്കുണ്ടെന്നും എംഎം ഹസൻ ആരോപിച്ചു.
‘കെഎം മാണിക്കെതിരെ ബാർകോഴ വന്നപ്പോൾ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പാർട്ടി സെക്രട്ടറിയാണ്. അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം എല്ലാവർക്കും അറിയാം. ഒരുകോടി രൂപ കെഎം മാണിക്ക് കൊടുത്തു എന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ കാലം വന്ന് കണക്ക് ചോദിക്കുന്നത് പോലെ തോന്നുകയാണ്. അന്ന് അവർ പറഞ്ഞതെല്ലാം ഇന്നും ബാധകമാണ്. അന്ന് പറഞ്ഞതിന്റെ പത്തിരട്ടി പിരിക്കാനാണ് ഓരോ ബാറുടമകളും രണ്ടരലക്ഷം രൂപ നൽകണമെന്ന് പറഞ്ഞത്’- എംഎം ഹസൻ പറഞ്ഞു.
‘ശബ്‌ദ സന്ദേശത്തിന്റെ പേരിൽ പല ന്യായീകരണങ്ങളും ഇപ്പോൾ വരുന്നു. എന്തിന്റെ പേരിലായാലും അതിൽ അന്വേഷണം വേണം. പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം 130 ബാറുകൾക്കാണ് പുതുതായി ലൈസൻസ് നൽകിയത്’.
കെഎം മാണിയുടെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബാറുകൾ അനുവദിക്കാനാണ് അഞ്ചുകോടി രൂപ അഴിമതി നടത്തിയതെന്നാണ് അന്നത്തെ പ്രതിപക്ഷം ആരോപിച്ചത്. ഇപ്പോൾ എക്‌സൈസ് നയത്തിൽ മാറ്റം വരുത്താൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ നൽകണമെന്നാണ് അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട നേതാവിന്റെ ശബ്‌ദ സന്ദേശം. അതുകൊണ്ട് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുവെന്നും എംഎം ഹസൻ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്