ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച് ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ദുരൂപയോഗം ചെയ്‌തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമനിയിലേക്ക് കടന്നത്.
ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നെങ്കിൽ അക്കാര്യം രണ്ടാഴ്‌ച മുന്നേ എങ്കിലും വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. 24 മണിക്കൂറിനകം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദ്ദേശം. മറുപടി നൽകിയില്ലെങ്കിൽ പ്രജ്വലിന്റെ ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നേരത്തെ, പ്രജ്വലിന്റെ ഡിപ്‌ളോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് രണ്ടുതവണ കത്ത് നൽകിയിരുന്നു. അതേസമയം, പ്രജ്വൽ ഒളിവിൽ പോയിട്ട് ഇന്നേക്ക് 28 ദിവസം പിന്നിടുകയാണ്. പ്രജ്വൽ കീഴടങ്ങാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജർമനിയിലേക്ക് പോകാനും പ്രത്യേക അന്വേഷണ സംഘം തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
അശ്‌ളീല വീഡിയോ പുറത്തുവന്നതിന് പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനായി രണ്ടുതവണ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ബ്ളൂകോർണർ നോട്ടീസ് പുറപ്പെടുവിച്ച ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്ക് പോകുക.
പ്രജ്വലും എംഎൽഎയും മുൻ മന്ത്രിയുമായ പിതാവ് എച്ച്ഡി രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന മുൻ വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് കേസ്. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്‌ഥാനാർഥി കൂടിയായ പ്രജ്വലിനെതിരായ ആരോപണം ജെഡിഎസിന് വലിയ തലവേദനയാണ് സൃഷ്‌ടിച്ചത്. പീഡനക്കേസ് വിവാദമായതോടെ പ്രജ്വലിനെ ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരുന്നു. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്‌താണ് ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
Most Read| ‘എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല’; ബാർക്കോഴ ആരോപണങ്ങൾ തള്ളി എംവി ഗോവിന്ദൻ