തിരുവനന്തപുരം: ബാർക്കോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്‌ദ സന്ദേശത്തിന്റെ പേരിൽ എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
മുന്നണി ചർച്ച ചെയ്യാത്ത മദ്യനയം ചർച്ച ചെയ്‌തെന്നാണ് ചിലർ പറയുന്നത്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ്. വ്യാജ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാൻ എക്‌സൈസ് മന്ത്രി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അനിമോൻ അയച്ച ശബ്‌ദ സന്ദേശം വിവാദമായിരുന്നു.
മദ്യനയത്തെ സംബന്ധിച്ച് എൽഡിഎഫോ പാർട്ടിയോ ചർച്ച ചെയ്‌തിട്ടില്ലെന്ന് എംവി ഗോവിന്ദൻ വ്യക്‌തമാക്കി. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചാൽ അതിന് പുറകെ പോകേണ്ട കാര്യമില്ല. വകുപ്പ് സെക്രട്ടറിമാരല്ല മദ്യനയം രൂപീകരിക്കുന്നത്. പാർട്ടി ഇതുസംബന്ധിച്ചു ഒരു നയം ഉണ്ടാക്കണം. അതിന് ശേഷം എൽഡിഎഫ് നയം രൂപീകരിക്കും. ശേഷമാണ് സർക്കാർ നയം രൂപീകരിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ഡ്രൈ ഡേ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഡ്രൈ ഡേ മാറ്റണമെന്ന് പണ്ടേയുള്ള ആവശ്യമാണ്. എന്നാൽ, അതൊന്നും എൽഡിഎഫ് സർക്കാർ അംഗീകരിച്ചിട്ടില്ല. ഡ്രൈ ഡേ ഒഴിവാക്കണമെന്ന് സർക്കാർ തീരുമാനിച്ചാൽ ഒഴിവാക്കുമെന്നും എംവി ഗോവിന്ദൻ വിശദമാക്കി.
ബാർക്കോഴ സംബന്ധിച്ച തെറ്റായ വാർത്തകൾക്ക് പ്രതിപക്ഷം പ്രചാരം നൽകുകയാണ്. മദ്യനയം രൂപീകരിക്കാൻ ആരോടെങ്കിലും പണം വാങ്ങുന്ന മുന്നണിയല്ല എൽഡിഎഫ്. ബാർ അസോസിയേഷൻ നേതാവിന്റെ ഫോൺ സന്ദേശം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Most Read| ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്