ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ ഉത്തർപ്രദേശ് പോലീസ് എട്ടുപേർക്കെതിരെ കേസടുത്തതിന് പിന്നാലെ, വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവെച്ചു. ട്രസ്‌റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചു. വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് രാജി.
കേസിൽ ക്ഷേത്ര ജീവനക്കാരായ ലവ്കുശ് മിശ്ര, അനുകൽപ് എന്നിവർ ഇന്നലെ അറസ്‌റ്റിലായിരുന്നു. ഇവരുടെ വീട്ടിൽ നിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തിരുന്നു. ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണാൻ ചുമതലയുള്ള ജീവനക്കാരാണ് ഇവർ. പണം എണ്ണുന്നതിനിടെ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ കണ്ടെത്തിയിരുന്നു.
ചമ്പത് റായിയുടെ വിശ്വസ്‌തനും ഡ്രൈവറുമായ ടിന്നു യാദവിനെ തിരയുന്നതായി പോലീസ് പറഞ്ഞു. ക്ഷേത്ര ജീവനക്കാരായ അവിനാഷ് ശുക്ള, മനീഷ് യാദവ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ടിന്നു യാദവിന്റെ അനന്തരവനാണ് മനീഷ് യാദവ്. ഭക്‌തർ നൽകിയ സംഭവനയിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്.
തട്ടിപ്പ് നടന്നതായുള്ള ആരോപണങ്ങളെ തുടർന്ന് ശ്രീരാമ ജൻമഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റ് അംഗമായ കൃഷ്‌ണ മോഹൻ നൽകിയ പരാതിയിൽ 13ന് രൂപീകരിച്ച എസ്ഐടി സംസ്‌ഥാന സർക്കാരിന് റിപ്പോർട് നൽകിയിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് തട്ടിപ്പ് സംബന്ധിച്ച് ജൂൺ ആറിന് ആരോപണം ഉയർത്തിയത്.
ആർഎസ്എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്‌റ്റാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകൾ കൈകാര്യം ചെയ്യുന്നതും ഈ ട്രസ്‌റ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നു.
എന്നാൽ, സംഭാവനയായി ലഭിക്കുന്ന പണത്തിലും മറ്റു സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ട്രസ്‌റ്റിനെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകുകയായിരുന്നു. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്‌തുക്കൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































