പാലക്കാട്: മലമ്പുഴയിൽ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൽ ഇടിച്ച് പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണ് മരണം സ്‌ഥിരീകരിച്ചത്. ബുധനാഴ്‌ച പുലർച്ചെ കൊട്ടേക്കാട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിൻ ഇടിച്ച് 25 വയസുള്ള പിടിയാനക്ക് പരിക്കേറ്റത്. അതീവ ഗുരുതരാവസ്‌ഥയിൽ ആയിരുന്നു ആന.
പരിക്കേറ്റ പിൻകാലുകളുടെ ചലനശേഷി പൂർണമായി നഷ്‌ടപ്പെടുകയും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്‌ഥയിലും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ആനയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും വനംവകുപ്പ് ഡോക്‌ടർമാർ അറിയിച്ചിരുന്നു. കാടിനുള്ളിലെ താൽക്കാലിക കേന്ദ്രത്തിൽ സംരക്ഷിച്ചുകൊണ്ട് മരുന്നുകളും മറ്റു ചികിൽസകളും നൽകിവരികയായിരുന്നു.
രാത്രിയിൽ കുടിവെള്ളം തേടി ജനവാസ മേഖലയിൽ ഇറങ്ങിയ ആനക്കൂട്ടം പുലർച്ചെ റെയിൽ പാളം കടന്ന് വനത്തിലേക്ക് പോവുമ്പോഴാണ് കൂട്ടത്തിൽ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയെ ട്രെയിൻ ഇടിച്ചത്. കാട്ടാനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിന് വീഴ്‌ച ഉണ്ടായോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് ഉന്നത ഉദ്യോഗസ്‌ഥർ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് ഉള്ളതിനാൽ ചരക്ക് ട്രെയിൻ വേഗത കുറച്ചെന്നാണ് പ്രാഥമിക വിവരമെങ്കിലും കൂടുതൽ അന്വേഷണം നടത്തി നടപടിയെടുക്കും.
Most Read| വിഷാദരോഗവും ആത്‍മഹത്യാ ചിന്തകളും; ശാസ്‌ത്ര വിദ്യാർഥികളിൽ വർധിക്കുന്നതായി പഠനം