കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ നീട്ടി നൽകിയ സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട് സമർപ്പിക്കാൻ ആവാതെ അന്വേഷണ സംഘം. കോവിഡ് വ്യാപനം മൂലം അന്വേഷണത്തിൽ തടസം നേരിട്ടത് ചൂണ്ടിക്കാട്ടിയാണ് സമയപരിധി നീട്ടി നൽകിയിരുന്നത്. എന്നാൽ ഈ അവധിയും കഴിഞ്ഞിട്ടും അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്.
2020 ഓഗസ്‌റ്റ് ഏഴിന് ആയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ അപകടത്തിൽപെട്ടത്. ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം രാത്രി ഏഴരയോടെ കരിപ്പൂർ വിമാനത്താവള റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നു. 21 പേർ മരിക്കുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അപകടം കഴിഞ്ഞ് ആറാം ദിവസമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. അഞ്ച് മാസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് ഡിജിസിഎ എയർ ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ നടപടി പൂർത്തിയാക്കാത്തതിനെ തുടർന്ന് 2021 ജനുവരിയിൽ രണ്ട് മാസംകൂടി സമയം നീട്ടി നൽകുകയായിരുന്നു. ഈ കാലാവധി മാർച്ച് 13ന് അവസാനിച്ചു. പല ഘട്ടങ്ങളിലായി അന്വേഷണ സംഘം കരിപ്പൂരിൽ എത്തുകയും വിവരം ശേഖരിക്കുകയും ചെയ്‌തിരുന്നു.
ജെറ്റ് എയർവെയ്‌സിന്റെ ബോയിങ് പൈലറ്റുമാരുടെ എക്‌സാമിനർ ആയിരുന്ന ക്യാപ്റ്റൻ എസ്എസ് ചഹാറിന്റെ നേതൃത്വത്തിൽ എയർപോർട്ട് അതോറിറ്റിയിലെ മുൻ ഉദ്യോഗസ്‌ഥൻ, ഏവിയേഷൻ മെഡിസിൻ വിദഗ്‌ധൻ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ, എയർലൈൻ ഓപ്പറേഷൻസ് വിദഗ്‌ധൻ എന്നിവരടങ്ങിയ അഞ്ചംഗ സംഘമായിരുന്നു അന്വേഷണ കമ്മീഷൻ. അന്വേഷണ റിപ്പോർട് സമർപ്പിക്കുന്നതിൽ വരുന്ന കാലതാമസത്തിന് എതിരെ വിമർശനം ഉയരുന്നുണ്ട്.
Malabar News: ലതികയുടെ അനുഭവത്തിൽ ദുഃഖമുണ്ട്; പ്രചാരണ രംഗത്ത് നിറസാന്നിധ്യമായി നൂർബിന