നിലമ്പൂർ: മൂന്നര വർഷം നിശ്‌ചലമായിരുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതിയുടെ ചർച്ചകൾ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ആരംഭിച്ചു. പാതയുടെ വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കുന്നതിന്റെ ഭാഗമായി ലൊക്കേഷൻ സർവേ കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ മാർച്ചിൽ ആരംഭിക്കുമെന്നാണ് അറിയിച്ചത്.
കർണാടകയിൽ സർവേക്കുള്ള അനുമതി ലഭിക്കാത്തതിനാൽ കേരളത്തിന്റെ പരിധിയിലുള്ള പ്രദേശത്ത് മാത്രമാണ് ആദ്യഘട്ട സർവേ. 176 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ 114 കിലോമീറ്റർ കേരളത്തിലൂടെയും 62 കിലോമീറ്റർ കർണാടകയിലൂടെയുമാണ് കടന്നു പോവുന്നത്. തലശ്ശേരി-മൈസൂരു പാതയുടെ സർവേയും ഇതിനൊപ്പം നടക്കും.
2016ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ചതിനു പിന്നാലെ നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേക്കും ഡിപിആർ തയാറാക്കുന്നതിനും സർക്കാർ ഡിഎംആർസിയെ ഏൽപ്പിച്ചിരുന്നു. അലൈൻമെന്റും ട്രാഫിക് സർവേയും പൂർത്തീകരിച്ചെങ്കിലും സംസ്‌ഥാന സർക്കാർ പണം അനുവദിക്കാത്തതിനെ തുടർന്ന് ഡിഎംആർസി പദ്ധതിയിൽ നിന്ന് പിൻവാങ്ങി.
പിന്നീടാണ് 2018ലാണ് കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ പദ്ധതി ഏറ്റെടുത്തത്. എന്നാൽ അതിന് ശേഷം അവരുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഏറെക്കാലത്തിന് ശേഷമാണ് അവരിൽ നിന്നും പദ്ധതിയുടെ കാര്യത്തിൽ ഇടപെടലുണ്ടാവുന്നത്. നേരത്തെ ഇ ശ്രീധരൻ സമർപ്പിച്ച അലൈൻമെന്റിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ലെന്നാണ് സൂചന.
Read Also: സ്‌ത്രീ ശാക്‌തീകരണത്തിന് ‘നൈബർഹുഡ് മാർക്കറ്റുകൾ’; 400 പേർക്ക് തൊഴിൽ ലഭിക്കും