തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും, നേരത്തെ രേഖപ്പെടുത്താതെ പോയ പരിശോധനാ ഫലങ്ങൾ കൃത്യമായി കണക്കെടുത്ത് രേഖപ്പെടുത്താനും സർക്കാർ നിർദേശം നൽകി. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്‌ഥർക്കാണ് നിലവിൽ സർക്കാർ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ പഴയ പരിശോധനകളുടെ ഫലം കൂടി പ്രതിദിന കണക്കിൽ ചേർത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി കുറക്കാൻ ശ്രമം നടന്നുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.
സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നും നേരത്തെ പരിശോധിച്ചതിന്റെ നെഗറ്റീവ് ഫലങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഇനിയും ചേർക്കാനുള്ള പഴയ കണക്കുകൾ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ജില്ലാ തലത്തിൽ കോവിഡ് പരിശോധനകൾ കർശനമായും വർധിപ്പിക്കണമെന്നും, എത്രത്തോളം വർധിപ്പിക്കാൻ സാധിക്കുമെന്ന് റിപ്പോർട് നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
സംസ്‌ഥാനത്ത് പ്രതിദിനം 1 ലക്ഷത്തോളം കോവിഡ് പരിശോധനകൾ നടത്തണമെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്. ഇവയിൽ തന്നെ 75,000 പരിശോധനകൾ ആർടിപിസിആർ ആയിരിക്കണമെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഈ നിർദേശം നൽകി ഒരാഴ്‌ച പിന്നിട്ടിട്ടും ഇക്കാര്യം സംസ്‌ഥാനത്ത് നടപ്പായിട്ടില്ല. നിലവിലത്തെ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിദിനം ഇത്രയധികം പരിശോധനകൾ നടത്തുകയെന്നത് പ്രായോഗികമല്ലെന്നാണ് ജില്ലാതല ഉദ്യോഗസ്‌ഥർ ആരോഗ്യവകുപ്പിനെ അറിയിച്ചത്.
75000 ആർടിപിസിആർ പരിശോധനകൾ പ്രതിദിനം നടത്താൻ നിർദേശം നൽകിയെങ്കിലും ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കുകൾ 23,000 ആണ്. ആർടിപിസിആർ നടത്തുന്ന 71 ലാബുകൾ മാത്രമാണ് സംസ്‌ഥാനത്തുള്ളത്. ഇവിടെ പ്രതിദിനം 1000 പരിശോധനകൾ നടത്തുകയെന്നത് പ്രായോഗികമല്ലെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം തന്നെ ആന്റിജൻ പരിശോധനാഫലങ്ങളുടെ കൃത്യത സംബന്ധിച്ചു പരാതികൾ വന്നതോടെ അവയുടെ എണ്ണം കുറക്കാൻ നിർദേശിച്ചതും ജീവനക്കാരെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
Read also : യാത്രാവിലക്ക്; യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് എംബസി







































