കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് മരണനിരക്ക് വീണ്ടും കൂടുന്നു. പത്ത് ദിവസത്തിനിടെ 83 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം കൂടുതലായ തിരുവനന്തപുരത്ത് 17, എറണാകുളം 15, കോഴിക്കോട് 9, കൊല്ലം 9 എന്നിങ്ങനെയാണ് പ്രധാന ജില്ലകളിലെ മരണ നിരക്ക്. ജൂണിൽ മാത്രം 150ൽ അധികം കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ, കോവിഡ് മരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
രോഗ തീവ്രത കുറഞ്ഞതും വ്യാപന ശേഷി കൂടുതലുള്ളതുമായ ഒമൈക്രോൺ വകഭേദമാണ് ഇപ്പോൾ വ്യാപകമായിരിക്കുന്നത്. സ്‌കൂൾ തുറന്നതോടെ സമൂഹവുമായി നേരിട്ട് ഇടപെടാത്തവരിലും രോഗബാധയുണ്ടാകുന്നുണ്ട്. പ്രായമേറിയവരും അസുഖബാധിതരായവരുമാണ് ഇപ്പോൾ കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. സാമുവൽ കോശി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം അടുത്ത മാസത്തോടെ രോഗ വ്യാപനത്തോത് വീണ്ടും ഉയരാനും അതനുസരിച്ച് മരണ നിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും ഡോക്‌ടർമാർ പറയുന്നു. അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. വൈറസ് ബാധ നേരത്തേ കണ്ടെത്തുന്നതിനും റിപ്പോർട് ചെയ്യുന്നതിനും ചികിൽസക്കും നിരന്തരശ്രദ്ധ അനിവാര്യമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
വാക്‌സിനേഷന്റെ തോത് കൂട്ടണം. കോവിഡ് ക്‌ളസ്‌റ്ററുകൾ കണ്ടെത്തി രോഗവ്യാപനം തടയണം. ഉൽസവങ്ങളുടെയും തീർഥാടനങ്ങളുടെയും മാസങ്ങളാണ് വരാനിരിക്കുന്നത്. ഇത് അന്തർസംസ്‌ഥാന യാത്രകൾക്ക് കാരണമാകും. അതിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശിച്ചു.
Most Read: പ്രതികൾക്ക് ഐഎസ് ബന്ധം? എൻഐഎ രാജസ്‌ഥാനിൽ, ചോദ്യംചെയ്യൽ തുടരും