കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. മുൻകൂർ ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ കടുത്ത അതൃപ്‍തിയിലാണ് പ്രോസിക്യൂഷൻ.
പ്രതി വിവാഹിതനായതിനാൽ വിവാഹ വാഗ്‌ദാനം നൽകി എന്ന് പറയാനാകില്ല. നടി ഒരിക്കലും വിജയ് ബാബുവിന്റെ തടവിലായിരുന്നില്ല. നടിയും വിജയ് ബാബുവും തമ്മിൽ ഇൻസ്‌റ്റഗ്രാമിലും മറ്റും ചാറ്റുകൾ നടത്തിയിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാൽ, നിയമവിദഗ്‌ധരും പൊതുസമൂഹവും ഈ വിധിക്ക് എതിരാണ്. കോടതി അതിജീവതയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് പ്രോസിക്യൂഷൻ സുപ്രീം കോടതിയെ സമീപിച്ചത്. പരസ്‌പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം എന്ന സന്ദേശം ഈ നിരീക്ഷണങ്ങളിൽ നിന്ന് പൊതുസമൂഹത്തിന് ലഭിച്ചേക്കാമെന്നും പ്രോസിക്യൂഷൻ വിലയിരുത്തുന്നു.
അതേസമയം, വിജയ് ബാബുവിനെ കസ്‌റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിജയ് ബാബുവിനെ കൊച്ചിയിലെ ഫ്‌ളാറ്റിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വിജയ് ബാബുവിനെ ചോദ്യം ചെയ്‌ത ആദ്യ ദിനം തന്നെ കുറ്റക്കാരനാണെന്ന് തെളിയുകയും അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ജൂലൈ മൂന്നുവരെ ചോദ്യം ചെയ്യൽ തുടരും.
Most Read: രാജ്യത്ത് 14,506 പുതിയ രോഗബാധിതർ; കോവിഡ് മരണങ്ങളിലും വർധന