അബുദാബി: വീട്ടു ജോലിക്കാരുടെ സേവനത്തിൽ നിയന്ത്രണവുമായി യുഎഇ. ഒരു ദിവസത്തേക്കോ മണിക്കൂറിനോ വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം.
വീട്ടു ജോലിക്കാരെ എടുക്കുന്നത് കുറഞ്ഞത് ഒരാഴ്‌ചത്തേക്കെങ്കിലും ആയിരിക്കണം. ഒരു സ്‌ഥലത്ത് ജോലിയിലിരിക്കെ മറ്റു സ്‌ഥലങ്ങളിൽ സേവനത്തിനായി വിടരുത്. ജോലിക്കായി എത്തിക്കുന്നതിനു മുൻപ് വീട്ടുജോലിക്കാർക്കു പിസിആർ ടെസ്‌റ്റും നിർബന്ധമാക്കിയിട്ടുണ്ട്.
യുഎഇയിൽ സ്വകാര്യ റിക്രൂട്ടിങ് സ്‌ഥാപനങ്ങൾ നിർത്തലാക്കി ഗാർഹിക ജോലിക്കാരുടെ നിയമനം പൂർണമായും ‘തദ്ബീർ’ കേന്ദ്രങ്ങൾ വഴിയാക്കിയിരുന്നു. ഇവിടെ നിന്നാണ് ഹ്രസ്വ, ദീർഘകാല കരാറിൽ ആളുകളെ വീട്ടുജോലിക്കായി നൽകുന്നത്. ഓരോ തൊഴിലാളിയുടെയും വൈദഗ്ധ്യവും തൊഴിൽ പരിചയവും അറിയാവുന്ന ഭാഷകളും വിശദീകരിച്ച് വീഡിയോ സഹിതം തദ്ബീർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വെബ്സൈറ്റിൽ കയറി ഇഷ്‌ടമുള്ള വീട്ടുവേലക്കാരെ തിരഞ്ഞെടുക്കാം. 3 വർഷം മുൻപാണ് തദ്ബീർ റിക്രൂട്ടിങ് സെന്റർ ആരംഭിച്ചത്. നിലവിൽ തദ്ബീർ റിക്രൂട്ടിങ് സെന്ററിന് യുഎഇയിൽ 54 ശാഖകളുണ്ട്. മാർച്ച് മാസം മുതലാണ് വീട്ടുജോലിക്കാരുടെ നിയമനം പൂർണമായും തദ്ബീറിനു കീഴിലാക്കിയത്.
വീട്ടു ജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തദ്ബീർ വഴിയുള്ള റിക്രൂട്ടിങിലൂടെ കൃത്യമായ ശമ്പളവും മാന്യമായ തൊഴിലും ജീവനക്കാർക്ക് ലഭിക്കുന്നതോടൊപ്പം തൊഴിലുടമക്ക് മികച്ച സേവനവും ഉറപ്പാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
Also Read: കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിയും വിമത കൂട്ടായ്‌മയെ അംഗീകരിക്കില്ല; രാഹുൽ ഗാന്ധി