ന്യൂഡെൽഹി: കോൺഗ്രസിലെ 23 വിമതരുടെ സംഘമായ ജി-23നെ കുറിച്ച് ആദ്യമായി പരസ്യ അഭിപ്രായം നടത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഒഴികെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിലും അത്തരമൊരു വിമത സംഘം നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ജനാധിപത്യം അത്രമേൽ സവിശേഷമാണ് എന്നതാണ് ഇത് വ്യക്‌തമാക്കുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വെർച്വൽ രാഷ്‌ട്രീയ സംവാദത്തിൽ പങ്കെടുക്കുക ആയിരുന്നു അദ്ദേഹം.
എല്ലാ കാലത്തും അഭിപ്രായ ഭിന്നതകൾ ഉയർന്നതാണ് കോൺഗ്രസിന്റെ കരുത്ത്. അഭിപ്രായ ഭിന്നതകൾ കോൺഗ്രസിന്റെ ശക്‌തി വർധിപ്പിക്കുക ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “ഉദാഹരണത്തിന്, ഒരു പാർട്ടിയിലെ 20 പേരടങ്ങുന്ന ഒരു സംഘത്തിന് ആ പാർട്ടിയെ കുറിച്ച് വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് ഉള്ളതെന്ന് കരുതുക. ബിജെപി, ബിഎസ്‌പി, തൃണമൂൽ കോൺഗ്രസ് തുടങ്ങി ഏതെങ്കിലും പാർട്ടിയിൽ അവ നിലനിൽക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല, അവർക്ക് മറ്റൊരു പാർട്ടിയിലും നിലനിൽക്കാൻ കഴിയില്ല. കോൺഗ്രസ് പറയുന്നത് ഇതാണ്; നോക്കൂ, ഞങ്ങൾ നിങ്ങളോട് യോജിക്കുന്നില്ല, പക്ഷേ ചർച്ചകൾ അവസാനിപ്പിക്കാൻ കഴിയില്ല, അത് തുടരേണ്ടതുണ്ട്, അതാണ് കോൺഗ്രസിന്റെ സ്വഭാവം,”- അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 27ന് ജി-23 ജമ്മുവിൽ ശക്‌തിപ്രകടനം നടത്തി ആഴ്‌ചകൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം. ജമ്മു യോഗത്തെക്കുറിച്ച് പാർട്ടി അഭിപ്രായം പറഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള താര പ്രചാരകരുടെ പട്ടികയിൽ നിന്ന് ജി-23 നേതാക്കളെ ഒഴിവാക്കി കോൺഗ്രസ് നൽകിയത് പരോക്ഷ മറുപടിയാണ് എന്ന വിലയിരുത്തലും ഉണ്ട്.
ഗാന്ധി കുടുംബം നേതൃസ്‌ഥാനത്ത് നിന്ന് മാറിനിൽക്കേണ്ട സമയമാണോ എന്ന ചോദ്യമുൾപ്പെടെ നിരവധി വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് മാർഗത്തിലൂടെ ആയിരിക്കും കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുക എന്ന് രാഹുൽ വ്യക്‌തമാക്കി.
Also Read: സ്വകാര്യവൽക്കരണം നടത്തില്ല, റെയില്‍വേയിൽ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കും; പിയൂഷ് ഗോയല്‍