ന്യൂഡെല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം സെപ്റ്റംബറിലെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി ആസ്‌ഥാനത്ത് ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനം ഉണ്ടായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് തീയതി യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കരുതുന്നത്.
അതേസമയം പാർട്ടി പുനഃസംഘടനക്കായി മുറവിളി കൂട്ടുന്ന നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പാർട്ടിയിൽ അച്ചടക്കവും ആത്‌മനിയന്ത്രണവും ഐക്യവും വേണമെന്ന് സോണിയ നേതാക്കളെ ഓർമിപ്പിച്ചു. പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയാം, അല്ലാതെ അതിന് മാദ്ധ്യമങ്ങളെ കൂട്ട് പിടിക്കേണ്ടെന്നും സോണിയ പറഞ്ഞു. പ്രവർത്തക സമിതി യോഗത്തിന്റ ആമുഖ പ്രസംഗത്തിലാണ് സോണിയാ ഗാന്ധി തിരുത്തല്‍ വാദി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രസിഡണ്ട് ആണെന്നും പാര്‍ട്ടിയുടെ കടിഞ്ഞാല്‍ തന്റെ കയ്യിലാണെന്നും സോണിയ പറഞ്ഞു.
പാര്‍ട്ടിക്ക് ഒരു അധ്യക്ഷന്‍ വേണമെന്ന് പലനേതാക്കളും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണെന്നും ജി-23 നേതാക്കള്‍ ആവശ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്നാണ് കപിൽ സിബൽ, ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കൾ അടങ്ങുന്ന ജി-23 ഗ്രൂപ്പിന്റെ ആവശ്യം.
Read also: സവര്‍ക്കറുടെ പുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നതിൽ തെറ്റില്ല; തുഷാർ ഗാന്ധി