മുംബൈ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തില്‍ പ്രതികരിച്ച് മഹാത്‌മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. സവര്‍ക്കർ എഴുതിയ പുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നും വിദ്യാർഥികൾക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ അത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സവര്‍ക്കര്‍ തന്റെ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ആണ് പുസ്‍തകങ്ങള്‍ എഴുതിയത് എന്ന കാര്യം മറക്കരുതെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും തുഷാർ ഗാന്ധി ഓർമിപ്പിച്ചു.
”എല്ലാവരെക്കുറിച്ചും വിദ്യാര്‍ഥികള്‍ പഠിക്കണം. തെറ്റും ശരിയും മനസിലാക്കാന്‍ അത് ഉപകരിക്കും. എന്നാല്‍ എങ്ങനെ പഠിപ്പിക്കുന്നു എന്നതും പ്രാധാന്യമുള്ളതാണ്. സവര്‍ക്കറുടെ പുസ്‍തകങ്ങള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ളതായിരുന്നു. അത് കൂടി ശ്രദ്ധിക്കണം,” തുഷാര്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചതെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്‌താവനക്കും അദ്ദേഹം മറുപടി നൽകി.
തങ്ങൾക്ക് ആവശ്യമുള്ളത് പോലെ ചരിത്രത്തെ മാറ്റി എഴുതാനുള്ള ബിജെപിയുടെ ശ്രമം അപലപനീയമെന്നും ഗാന്ധിജി ആവശ്യപ്പെട്ടതിനാലാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വസ്‌തുത മറച്ചുവെച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുകയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
അതേസമയം ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്‌താവനക്കെതിരെ ശക്‌തമായി രംഗത്ത് വരുന്നില്ലെന്നും ആദര്‍ശങ്ങളും ആശയങ്ങളും മറന്നു തിരഞ്ഞെടുപ്പ് വിജയത്തിന് മാത്രമായാണ് രാഷ്‌ട്രീയ കക്ഷികൾ ശ്രമിക്കുന്നതെന്നും തുഷാർ ഗാന്ധി ചൂണ്ടിക്കാട്ടി.
Read also: അച്ചടക്കവും ആത്‌മ നിയന്ത്രണവും വേണം; ജി-23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി