ന്യൂഡെൽഹി: പാർട്ടി പുനഃസംഘടനക്കായി മുറവിളി കൂട്ടുന്ന ജി-23 നേതാക്കള്‍ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിയിൽ അച്ചടക്കവും ആത്‌മനിയന്ത്രണവും ഐക്യവും വേണമെന്ന് സോണിയ നേതാക്കളെ ഓർമിപ്പിച്ചു. പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയാം, അല്ലാതെ അതിന് മാദ്ധ്യമങ്ങളെ കൂട്ട് പിടിക്കേണ്ടെന്നും സോണിയ പറഞ്ഞു.
ഇന്ന് എഐസിസി ആസ്‌ഥാനത്ത് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സോണിയയുടെ പ്രതികരണം. യോഗത്തിന്റ ആമുഖ പ്രസംഗത്തിലാണ് സോണിയാ ഗാന്ധി തിരുത്തല്‍ വാദി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രസിഡണ്ട് ആണെന്നും പാര്‍ട്ടിയുടെ കടിഞ്ഞാല്‍ തന്റെ കയ്യിലാണെന്നും സോണിയ പറഞ്ഞു.
നേതാക്കള്‍ ഒന്നടങ്കം പാര്‍ട്ടിയുടെ പുനഃസംഘടന ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് സാധ്യമാകണമെങ്കില്‍ ഐക്യം വേണം. സത്യസന്ധവും സ്വതന്ത്രവുമായ ചര്‍ച്ചകളാണ് നടക്കേണ്ടത്. തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണം. അല്ലാതെ മാദ്ധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടത്. പ്രവര്‍ത്തക സമിതിയിലുണ്ടായ തീരുമാനമോ, ധാരണയോ ആയിരിക്കണം പാര്‍ട്ടിക്ക് പുറത്ത് പറയേണ്ടത്. അല്ലാതെ നേതാക്കള്‍ തോന്നുംപടിയുള്ള പ്രതികരണങ്ങള്‍ നടത്തരുത്. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയാണെങ്കിലും മുഴുവന്‍ സമയ അധ്യക്ഷയായാണ് താൻ പ്രവര്‍ത്തിക്കുന്നത്; സോണിയ വ്യക്‌തമാക്കി.
പാര്‍ട്ടിക്ക് ഒരു അധ്യക്ഷന്‍ വേണമെന്ന് പലനേതാക്കളും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണെന്നും ജി-23 നേതാക്കള്‍ ആവശ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം.
പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്നാണ് കപിൽ സിബൽ, ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കൾ അടങ്ങുന്ന ജി-23 ഗ്രൂപ്പിന്റെ ആവശ്യം.
Most Read: കൽക്കരി ക്ഷാമം രൂക്ഷം; കോൾ ഇന്ത്യ ഓൺലൈൻ ലേലം നിർത്തിവച്ചു