ന്യൂഡെൽഹി: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി-23 നേതാക്കളുമായി രാഹുല്‍ ഗാന്ധി ഉടന്‍ കൂടിക്കാഴ്‌ച നടത്തിയേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് മുന്‍പ് തന്നെ രാഹുല്‍ ജി-23 നേതാക്കളെകണ്ട് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുമെന്നാണ് സൂചന.
കോണ്‍ഗ്രസിന് സ്‌ഥിരം അധ്യക്ഷന്‍ വേണമെന്ന നിലപാടില്‍ ജി-23 നേതാക്കള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്‌ചക്ക് രാഹുല്‍ ഒരുങ്ങുന്നത്. ചിന്തന്‍ ശിബിറിന്റെ അജണ്ട അടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ ജി- 23 നേതാക്കളുമായി ചര്‍ച്ച ചെയ്യും. ജി-23 നേതാക്കളുള്‍പ്പടെ പാര്‍ട്ടിയിലെ 10 മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നോ നാളെയോ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോർട്.
2014, 2019, 2020, 2021, 2022 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് തകര്‍ന്നടിയുന്നത് ചൂണ്ടിക്കാട്ടിയാണ് ജി- 23 നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത്. പാര്‍ട്ടിക്ക് സ്‌ഥിരം അധ്യക്ഷന്‍ വരാതെ സംഘടനയെ ശക്‌തിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് ജി-23 നേതാക്കള്‍. കോണ്‍ഗ്രസ് യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ജി-23 നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്.
ഇപ്പോഴത്തെ നേതൃത്വത്തില്‍ വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ക്ഷണിച്ച് വരുത്തിയ തോല്‍വിയാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും കോണ്‍ഗ്രസിന്റെ തണല്‍ ജനങ്ങല്‍ക്ക് നഷ്‌ടമാക്കിയ തോല്‍വിയാണ് ഉണ്ടായതെന്നും ജി- 23 നേതാക്കൾ വിമര്‍ശിച്ചിരുന്നു.
Most Read: വാട്‌സാപ്പിനെ വെല്ലാൻ ഗൂഗിൾ ‘അല്ലോ’ വീണ്ടും വരുന്നോ?