ന്യൂഡെൽഹി: കോൺഗ്രസ് വിമത ഗ്രൂപ്പായ ജി 23 വിഭാഗവും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ള അനുരഞ്‌ജന ചർച്ചകൾക്കിടയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ജൻപഥിലെത്തി കണ്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിലെ നേതൃപ്രശ്‌നത്തിൽ ആസാദിനെപ്പോലുള്ള ജി 23 നേതാക്കളുമായി ബന്ധപ്പെടാനുള്ള ഗാന്ധി കുടുംബത്തിന്റെ ശ്രമമായാണ് കൂടിക്കാഴ്‌ചയെ കാണുന്നത്.
കഴിഞ്ഞ ഞായറാഴ്‌ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ള്യുസി) യോഗത്തിൽ നേതൃമാറ്റം സംബന്ധിച്ച് ചർച്ചകൾ നടന്നതിനാൽ ഇന്ന് നടന്ന കൂടിക്കാഴ്‌ചയിൽ അക്കാര്യം ചർച്ചയായില്ലെന്ന് യോഗത്തിന് ശേഷം ഗുലാം നബി ആസാദ് പറഞ്ഞു.
“നേതൃത്വത്തെ സംബന്ധിച്ചിടത്തോളം, സോണിയ ഗാന്ധി തുടരണമെന്ന് സിഡബ്ള്യുസിയിൽ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നേതൃത്വ പ്രശ്‌നമില്ല, സോണിയ ഗാന്ധി രാജിവെക്കണണമെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് ചില നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു, അത് പങ്കുവച്ചു,”- ഗുലാം നബി ആസാദ് പറഞ്ഞു.
സിഡബ്ള്യുസി യോഗത്തിൽ ഇടക്കാല അധ്യക്ഷ സ്‌ഥാനം രാജിവെക്കാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തുടരാൻ എല്ലാവരും ഏകകണ്‌ഠമായി ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും കോൺഗ്രസ് പ്രവർത്തകർ അടുത്ത പാർട്ടി അധ്യക്ഷന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി 23 നേതാവ് എന്ന നിലയിൽ സോണിയ ഗാന്ധിയോട് എന്ത് മാറ്റമാണ് അദ്ദേഹം നിർദ്ദേശിച്ചതെന്ന ചോദ്യത്തിന്, ഗുലാം നബി ആസാദിന്റെ മറുപടി ഇങ്ങനെ;
“കോൺഗ്രസ് ഒരു പാർട്ടിയാണ്, അവർ (സോണിയ ഗാന്ധി) അധ്യക്ഷയാണ്, ബാക്കിയുള്ളവർ നേതാക്കളാണ്. ആഭ്യന്തരമായി നൽകിയ ശുപാർശകൾ പൊതുവായി പങ്കിടാൻ കഴിയില്ല.”
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യോഗത്തിൽ പരാമർശിച്ചതായി പറഞ്ഞ മുൻ കോൺഗ്രസ് എംപി, പാർട്ടിക്ക് എങ്ങനെ എതിരാളികളെ പരാജയപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങൾ ഇരുവരും ചർച്ച ചെയ്‌തതായി വ്യക്‌തമാക്കി.
Most Read: റഷ്യ-യുക്രൈൻ യുദ്ധം; പക്ഷപാതപരമായ താൽപര്യങ്ങൾക്കു വേണ്ടിയുള്ള അധികാര ദുർവിനിയോഗം; പോപ്പ്